മോസ്‌കോ: യുക്രൈന്റെ റഷ്യ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യൻ സ്റ്റേറ്റ് ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
റഷ്യക്കെതിരെയുള്ള ആക്രമണത്തെ കുറിച്ചുള്ള സ്റ്റേറ്റ് ടെലിവിഷന്റെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ആണവായുധത്തെ സംബന്ധിച്ച പുടിന്റെ പ്രസ്താവന.
യുക്രൈനുമായുള്ള സംഘർഷം യുക്തിസഹമായ അവസാനത്തിലേക്ക് നയിക്കാനുള്ള ശക്തിയും മാർഗവും റഷ്യക്കുണ്ടെന്നും പുടിൻ പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് പതിനായിരക്കണക്കിന് സൈനികരെ റഷ്യ യുക്രൈനിലേക്ക് വിന്യസിച്ചത്. യുക്രൈൻ തലസ്ഥാനമായ കിയവിൽ നിന്ന് റഷ്യൻ സൈന്യം പിൻമാറിയെങ്കിലും യുക്രൈന്റെ 20 ശതമാനം പ്രദേശങ്ങളും റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായ ശേഷം യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഈസ്റ്റർ ദിനത്തിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വെറും പ്രഹസനമാണ് എന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുടെ പ്രതികരണം.