മോസ്കോ: ഇറാൻ ഇസ്രായേൽ യുദ്ധത്തിൽ അമേരിക്ക പ്രവേശിച്ചതോടെ കൂടുതൽ സങ്കീർണമായിരിക്കുകയാണ് പശ്ചിമേഷ്യ.
ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ടാണ് അമേരിക്ക ഇസ്രായലിനെ പിന്തുണച്ചിരിക്കുന്നത്. കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുമ്പോൾ ഇന്ന് മോസ്കോയിലേക്ക് പറക്കുമെന്നും തിങ്കളാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
'റഷ്യ ഇറാന്റെ സുഹൃത്തും തന്ത്രപരമായ പങ്കാളിയുമാണ്. ഞങ്ങൾ എപ്പോഴും പരസ്പരം കൂടിയാലോചിക്കുകയും നിലപാടുകൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു' ഇസ്താംബൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അരാഗ്ചി പറഞ്ഞു. ജെസിപിഒഎയിൽ ഒപ്പുവച്ചവരിൽ ഒരാളാണ് റഷ്യയെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി.
ശത്രുത അവസാനിപ്പിക്കാൻ തുർക്കി മധ്യസ്ഥത വഹിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗനുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തിയതായും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇറാനെതിരായ യുഎസ് ഭീഷണികൾ തടയേണ്ടത് മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജ്യത്തിന്റെ ആണവ പരിപാടി പൂർണ്ണമായും സമാധാനപരമായി തുടരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു.
'ഇറാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആണവായുധങ്ങൾ നിർമിക്കുന്നുവെന്ന തെറ്റായ ആരോപണത്തിന് ഇറാനെ എന്തിനാണ് ആക്രമിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.' അരാഗ്ചി പറഞ്ഞു.
മുൻ ആണവ കരാർ അസാധുവാക്കിയതും സൈനിക ആക്രമണങ്ങളുമായി പുതിയ ചർച്ചകൾ തടസ്സപ്പെടുത്തിയതും അമേരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.