/sathyam/media/media_files/2025/08/31/photos79-2025-08-31-20-29-12.jpg)
മോസ്‌കോ: ബ്രിക്‌സ് രാജ്യങ്ങളുടെ വികസനം തടസ്സപ്പെടുത്തുന്ന വിവേചനപരമായ അമേരിക്കയുടെ തീരുവ നീക്കത്തിനെതിരെ റഷ്യയും ചൈനയും ഒറ്റക്കെട്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്ക് മുന്നോടിയായി ചൈനയുടെ സിൻഹുവ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എസ്‌സിഒ ഉച്ചകോടിക്ക് അദ്ദേഹം ചൈനയില്‍ എത്തുകയും ചെയ്തു. വിവിധ രാജ്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫ് ഭീഷണികളും നേരിടുന്ന സമയത്താണ് ഉച്ചകോടി എന്നതും ശ്രദ്ധേയമാണ്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന കൂട്ടായ്മയാണ് ബ്രിക്സ്. ബ്രിക്സ് അംഗങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കിടെയാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'ഇന്റര്‍നാഷണന്‍ മോണിറ്ററി ഫണ്ടും ലോകബാങ്കും പരിഷ്‌കരിക്കുന്നതിനെ റഷ്യയും ചൈനയും പിന്തുണക്കുന്നുണ്ട്.
സമകാലിക വെല്ലുവിളികളോടും ഭീഷണികളോടും പ്രതികരിക്കും. അന്താരാഷ്ട്ര നിയമത്തില്‍ അധിഷ്ഠിതമായി കൂടുതല്‍ നീതിയുക്തമായ ലോകം രൂപപ്പെടുത്തുന്നതിന് ഷാങ്ഹായ് ഉച്ചകോടി സഹായിക്കുമെന്നും'- പുടിൻ പറഞ്ഞു.
'എല്ലാ മനുഷ്യരാശിയുടെയും പ്രയോജനത്തിനായാണ് ഞങ്ങൾ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ റഷ്യയും ചൈനയും ഒരുമിച്ച് തുടരുമെന്നും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.