ഗാസയിൽ അൽ ജസീറ ടെലിവിഷനിലെ അഞ്ചു മാധ്യമ പ്രവർത്തകർ ഇസ്രയേലി സേനയുടെ ആക്രമണത്തിൽ മരിച്ചെന്ന റിപ്പോർട്ടിൽ വാഷിംഗ്‌ടണിൽ നാഷനൽ പ്രസ് ക്ലബ് 'ദുഖവും അസ്വസ്ഥതയും' രേഖപ്പെടുത്തി. ജസീറ ലേഖകൻ അനസ് അൽ ഷെരീഫ് (28) ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടത് ഇസ്രയേലി സേന ഗാസ സിറ്റിയിലെ അവരുടെ മീഡിയ ടെന്റ് ആക്രമിച്ചപ്പോഴാണ്.
അറബ് ലോകത്തു ആദരിക്കപ്പെട്ട ലേഖകൻ ആയിരുന്നു ഷെരീഫ്. അദ്ദേഹം ഉൾപ്പെടെ 200 മാധ്യമ പ്രവർത്തകർ ഗാസയിൽ ഇസ്രയേലി ആക്രമണങ്ങൾ ആരംഭിച്ച ശേഷം കൊല്ലപ്പെട്ടിട്ടുണ്ടെന്നു നാഷനൽ പ്രസ് ക്ലബ്ബ് ചൂണ്ടിക്കാട്ടി.
ജനങ്ങളെ കാര്യങ്ങൾ അറിയിക്കാൻ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകൻ കൊല്ലപ്പെടുന്നത് അദ്ദേഹത്തിന്റെ ന്യൂസ്‌റൂമിനും അപ്പുറം അനുഭവപ്പെടുന്ന വേദനയാണെന്നു പ്രസിഡന്റ് മൈക്ക് ബൽസമോ ചൂണ്ടിക്കാട്ടി.
"മാധ്യമ പ്രവർത്തകർ കൊല്ലപ്പെടാൻ ഇടയാകുന്ന സാഹചര്യങ്ങൾ ഉണ്ടാവാൻ പാടില്ല. സംഘർഷ മേഖലകളിൽ ബന്ധപ്പെട്ട എല്ലാവരും അക്കാര്യം ഓർമിക്കണം. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചു റിപ്പോർട്ടർമാർക്കു സംരക്ഷണം നൽകാനുളള കടമ മറക്കരുത്. അവർക്കു സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നു എന്നുറപ്പാക്കണം."
ഷെരീഫിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് നാഷനൽ പ്രസ് ക്ലബ് ആവശ്യപ്പെടുന്നു. ലോകമൊട്ടാകെ മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം എന്ന നിലപാടിൽ പ്രസ് ക്ലബ് ഉറച്ചു നിൽക്കുന്നു.
കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്രയേൽ അതിനു പറഞ്ഞ ന്യായം ഷെരീഫ് ഹമാസ് ഭീകര സംഘടനയിൽ അംഗമായിരുന്നു എന്നാണ്. അൽ ജസീറ അത് ശക്തമായി നിഷേധിച്ചിinterട്ടുണ്ട്.