യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം നാലാം ദിനത്തിൽ; 'ആയുധങ്ങൾക്ക് കുറവില്ല, എത്രകാലം വേണമെങ്കിലും പോരാടും' എന്ന് ട്രംപ്

ഇറാന്റെ മിസൈല്‍ ശേഷി തകര്‍ക്കുക, നാവികസേനയെ ഇല്ലാതാക്കുക, ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു.

New Update
Untitled

വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ഇറാന്‍ വിരുദ്ധ സൈനിക നീക്കം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു.

Advertisment

തങ്ങളുടെ പക്കല്‍ 'അണ്‍ലിമിറ്റഡ്' ആയുധശേഖരമുണ്ടെന്നും എത്രകാലം വേണമെങ്കിലും യുദ്ധം തുടരാന്‍ അമേരിക്ക സജ്ജമാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അതേസമയം, ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്.


മേഖലയിലെ പ്രമുഖ വിമാനത്താവളങ്ങളെല്ലാം നിശ്ചലമായ അവസ്ഥയിലാണ്. ലെബനന്‍ കേന്ദ്രീകരിച്ച് ഇസ്രായേല്‍ മൂന്നാം യുദ്ധമുഖം തുറന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുന്നതിനാല്‍ ജനങ്ങളോട് ഒഴിഞ്ഞുപോരാന്‍ ഇസ്രായേല്‍ സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കി.


തിങ്കളാഴ്ച നടന്ന ആക്രമണങ്ങളില്‍ രാജ്യത്ത് മരിച്ചവരുടെ എണ്ണം 555 കടന്നതായി ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍, യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് തിങ്കളാഴ്ചത്തെ ആക്രമണത്തില്‍ 85 സാധാരണക്കാരും 11 സൈനികരും ഉള്‍പ്പെടെ 96 പേരാണ് കൊല്ലപ്പെട്ടത്.

ഇറാന്‍ ഒരിക്കലും ഒരു ഭീഷണിയായിരുന്നില്ലെന്നും ഇസ്രായേലിന് വേണ്ടിയാണ് അമേരിക്ക ഈ യുദ്ധം തിരഞ്ഞെടുത്തതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു. അമേരിക്കയുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ അലി ലാരിജാനിയും വ്യക്തമാക്കി.

ഇറാന്റെ മിസൈല്‍ ശേഷി തകര്‍ക്കുക, നാവികസേനയെ ഇല്ലാതാക്കുക, ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു.


ഖത്തറിലെ ഊര്‍ജ്ജ നിലയങ്ങള്‍, സൗദി അറേബ്യയിലെ അമേരിക്കന്‍ എംബസി എന്നിവിടങ്ങളില്‍ ഇറാന്റെയും സഖ്യകക്ഷികളുടെയും മിസൈല്‍ പതനമുണ്ടായി. സുരക്ഷിതമെന്ന് കരുതിയിരുന്ന ദുബായ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും ആക്രമണ ഭീഷണി നിലനില്‍ക്കുന്നു.


'അമേരിക്കന്‍ സൈന്യത്തിന്റെ ഏറ്റവും ശക്തമായ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ,' എന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പത്തോളം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് തങ്ങളുടെ പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചു.

Advertisment