ലെബനനിലെ ജനങ്ങൾ ഹിസ്‌ബൊള്ള തീവ്രവാദികളിൽ നിന്ന് അവരുടെ രാജ്യത്തെ മോചിപ്പിച്ചില്ലെങ്കിൽ ഇസ്രയേൽ ഗാസയിൽ നടത്തിയ നശീകരണം അവിടെയും ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു താക്കീതു നൽകി.
ലെബനനിൽ ആക്രമണം കടുപ്പിച്ചു ഹിസ്‌ബൊള്ള കേന്ദ്രങ്ങൾ എന്നു കരുതപ്പെടുന്ന ഇടങ്ങൾ പൊടിയാക്കി കൊണ്ടിരിക്കെയാണ് ഈ താക്കീത്. ലെബനീസ് തീരത്തിന്റെ തെക്കൻ മേഖലയിലാണ് ഇസ്രയേലി സേന ചൊവാഴ്ച ആക്രമണം രൂക്ഷമാക്കിയത്.
തീരപ്രദേശങ്ങളിൽ നിന്നു സിവിലിയന്മാർ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേലി സേന ഐ ഡി എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.
"ലെബനനെ രക്ഷിക്കാൻ നിങ്ങൾക്ക് ഇപ്പോൾ അവസരമുണ്ട്," ലെബനീസ് ജനതയോടായി നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. "അല്ലെങ്കിൽ ഗാസയിൽ കാണുന്ന പോലുള്ള നശീകരണവും ദുരിതവും ഉണ്ടാവുന്ന ദീർഘമായ യുദ്ധമായിരിക്കും ഫലം. ഹിസ്‌ബൊള്ളയിൽ നിന്നു നിങ്ങൾ രാജ്യത്തെ മോചിപ്പിക്കൂ. അപ്പോൾ ഈ യുദ്ധം അവസാനിക്കും."
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളിൽ ഇസ്രയേലിന്റെ ആക്രമണത്തിൽ കനത്ത നാശം ഉണ്ടായെന്നു നാഷനൽ ന്യൂസ് ഏജൻസി പറഞ്ഞു. 36 പേർ കൊല്ലപ്പെട്ടു, 150 പേർക്കു പരുക്കേറ്റു.
ഗാസയിൽ ഒക്ടോബർ 7നു പ്രത്യാക്രമണം ആരംഭിച്ച ഇസ്രയേലി സേന അവിടെ 43,000 സിവിലിയന്മാരെയാണ് കൊന്നൊടുക്കിയത്. ഒരു ലക്ഷത്തോളം പേർക്കു പരുക്കേറ്റു. കാണാതായവരുടെ എണ്ണം തീർച്ചയില്ല. കെട്ടിടങ്ങളിൽ ഏറിയ കൂറും വാസ യോഗ്യമല്ല.