പലസ്തീൻ ജനതയുടെ ജീവിതത്തെപറ്റി പരാമർശിക്കുന്ന സിനിമകൾ നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്; നടപടി സിനിമകളുടെ ലൈസന്‍സ് അവസാനിച്ചതിനാലാണെന്ന് വിശദീകരണം, നെറ്റ്ഫ്ലിക്സിന്റെ തീരുമാനത്തെ അപലപിച്ച് പലസ്തീന്‍ അനുകൂല സംഘടന

New Update
sfdfyuypo][ppu

കാലിഫോണിയ: പലസ്തീൻ ജനതയുടെ ജീവിതത്തെപറ്റി പരാമർശിക്കുന്ന സിനിമകൾ നീക്കം ചെയ്ത് നെറ്റ്ഫ്‌ളിക്‌സ്.32 ഫീച്ചര്‍ ഫിലിമുകളും പലസ്തീൻ സ്റ്റോറീസ് എന്ന പ്ലേലിസ്റ്റിൽ ഉൾപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്‌ളിക്‌സ് നീക്കം ചെയ്തത്.

Advertisment

സിനിമകളുടെ ലൈസന്‍സ് അവസാനിച്ചതിനാലാണ് അവ നീക്കം ചെയ്തതെന്നാണ് നെറ്റ്ഫ്ലിക്സ് നൽകുന്ന വിശദീകരണം. 2021 ഒക്ടോബറില്ലാണ് ഈ സിനിമകൾ നെറ്റ്ഫ്ലിക്സ് ഉൾപ്പെടുത്തിയത്. അപ്പോൾ തന്നെ ഇസ്രയേൽ അനുഭാവികളിൽ നിന്ന് എതിർപ്പ് ഉയർന്നിരുന്നു.

ഇസ്രയേലിനെതിരായ ബഹിഷ്‌കരണം, വിഭജനം, ഉപരോധം എന്നിവയെ പിന്തുണക്കുന്നതാണ് ഈ സിനിമകൾ എന്നായിരുന്നു അവർ ഉയർത്തിയ വാദം.

കലാ സ്വാതന്ത്ര്യത്തിനും ആധികാരികമായ കഥപറച്ചിലിനുമുള്ള പിന്തുണ ഊന്നിപ്പറഞ്ഞുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു.

പലസ്തീന്‍ ജനതയുടെ അനുഭവത്തിന്റെ ആഴം കാണിക്കാനും ആളുകളുടെ ജീവിതം, സ്വപ്നങ്ങള്‍, കുടുംബങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവ പരിചയപ്പെടുത്താനുമാണ് ഈ പ്ലേലിസ്റ്റ് ലക്ഷ്യമിടുന്നതെന്നാണ് അന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞിരുന്നത്.

നെറ്റ്ഫ്ലിക്സിന്റെ ഇപ്പോഴത്തെ തീരുമാനത്തെ പലസ്തീന്‍ അനുകൂല സാമൂഹ്യനീതി സംഘടനയായ കോഡ്പിങ്ക് അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പലസ്തീനികളുടെ കഥകളും ജനകീയ സംസ്‌കാരത്തില്‍ നിന്നുള്ള കാഴ്ചപ്പാടുകളും അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനമെന്നാണ് കോഡ്പിങ്ക് പ്രതികരിച്ചത്.

Advertisment