ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിൽ അടയ്ക്കാൻ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇതിനായി കുപ്രസിദ്ധ തടവറ വിപുലീകരിക്കാൻ ട്രംപ് ഉത്തരവിട്ടു.
രേഖകൾ ഇല്ലാത്ത അനധികൃത കുടിയേറ്റക്കാരെയാണ് തടവറയിൽ അടയ്ക്കുക. 30,000 ത്തോളം തടഴറകൾ സജ്ജമാക്കാനാണ് വൈറ്റ് ഹൗസ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന് നിർദേശം നൽകിയത്.
ഗ്വാണ്ടനാമോയെ 'പുറത്തുകടക്കാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥലം' എന്ന് വിശേഷിപ്പിച്ച ട്രംപ്, സമൂഹത്തിലെ കുടിയേറ്റ കുറ്റകൃത്യങ്ങളുടെ വിപത്ത് എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിലേക്ക് ഒരു ചുവട് വെപ്പാണിതെന്ന് അഭിപ്രായപ്പെട്ടു.
കുടിയേറ്റക്കാരെ നേരിട്ട് തന്നെ അവിടേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും ഏറ്റവും ഉയർന്ന തടങ്കൽ മാനദണ്ഡങ്ങൾ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഉടൻ തന്നെ അനധികൃത കുടിയേറ്റക്കാർക്കെതിരായ നീക്കം ശക്തമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഭീകരവാദം അടക്കം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്തവരെ അടയ്ക്കുന്ന കുപ്രസിദ്ധ തടവറയാണ് ഗ്വാണ്ടനാമോ. അതേസമയം അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടഴരയിൽ അടയ്ക്കാനുള്ള ട്രെപിന്റെ തീരുമാനത്തെ ക്യൂബ വിമർശിച്ചു. ട്രംപിന്റെത് അതിക്രൂരമായ നടപടിയാണെന്ന് ക്യൂബ അഭിപ്രായപ്പെട്ടു.