വാഷിംഗ്ടണ്‍: യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും അതീവ ഉച്ചസ്ഥായിയിലെത്തി. ഇറാനെതിരായ സൈനിക നടപടിക്കുശേഷം ഭരണമാറ്റ സാധ്യതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചോദ്യങ്ങള്‍ ഉന്നയിച്ചു. അതേസമയം, തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്ക് ശക്തമായ പ്രതികാരം ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
'ഇന്ന് ഭരണമാറ്റം എന്ന് പറയുന്നത് രാഷ്ട്രീയമായി ശരിയായിരിക്കില്ല, പക്ഷേ നിലവിലെ ഇറാനിയന്‍ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തായ രാജ്യമാക്കാനാകില്ലെങ്കില്‍, ഭരണമാറ്റം എന്തുകൊണ്ട് നടക്കരുത്?' ട്രംപ് ചോദിച്ചു.
എന്നാല്‍, ട്രംപിന്റെ ഭരണകൂടത്തിലെ ചില ഉദ്യോഗസ്ഥര്‍ യുഎസിന്റെ ലക്ഷ്യം ഭരണമാറ്റമല്ലെന്നും, ഇറാന്റെ ആണവായുധ പദ്ധതിയെ അവസാനിപ്പിക്കലാണെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പര്‍വതത്തില്‍ യുഎസ് 30,000 പൗണ്ട് ഭാരമുള്ള ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ഈ ആക്രമണത്തെ ട്രംപ് 'വലിയ സൈനിക വിജയം' എന്നും, ആണവ കേന്ദ്രങ്ങള്‍ 'പൂര്‍ണമായും നശിപ്പിക്കപ്പെട്ടു' എന്നും വിശേഷിപ്പിച്ചു.
ഉപഗ്രഹ ചിത്രങ്ങളില്‍ ഫോര്‍ഡോ സൈറ്റിന് മുകളിലുള്ള പര്‍വതങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ കാണപ്പെടുന്നുണ്ടെന്നും, എന്നാല്‍ ഭൂമിക്കടിയിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാനും ഇസ്രായേലും തമ്മിലുള്ള മിസൈല്‍ ആക്രമണങ്ങള്‍ ശക്തമായി തുടരുന്നു. പടിഞ്ഞാറന്‍ ഇറാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. ഇറാന്റെ പ്രതികാര ആക്രമണത്തില്‍ ടെല്‍ അവീവില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതും നിരവധി പേര്‍ക്ക് പരിക്കേറ്റതും റിപ്പോര്‍ട്ടുകളുണ്ട്.
ലെബനനിലുള്ള ജീവനക്കാരുടെ കുടുംബങ്ങളെ ഉടന്‍ ഒഴിപ്പിക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടു. മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും യാത്ര ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
'ഞങ്ങള്‍ പ്രതികരിക്കുന്നതുവരെ നയതന്ത്രം ഉണ്ടാകില്ല. ഭീഷണിയുടെയും ബലപ്രയോഗത്തിന്റെയും ഭാഷ മാത്രമേ അമേരിക്കയ്ക്ക് മനസ്സിലാകൂ,' ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി ഇസ്താംബൂളില്‍ പറഞ്ഞു.
യുഎസ് ആക്രമണങ്ങള്‍ക്കുശേഷം ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ സൈറ്റുകളില്‍ വികിരണ ചോര്‍ച്ചയില്ലെന്ന് ഐഎഇഎ സ്ഥിരീകരിച്ചു.