ഇറാനിൽ മൊജ്തബ ഖമേനി അധികാരത്തിലേക്ക്; ആഗോള വിപണിയിൽ എണ്ണവില 100 ഡോളർ കടന്നു

യുദ്ധം പത്താം ദിവസത്തിലേക്ക് എത്തുമ്പോള്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 1,230-ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു

New Update
Untitled

ടെഹ്റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിര്‍ണ്ണായക രാഷ്ട്രീയ-സൈനിക മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ഇറാന്‍. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയെ (56) രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചു.

Advertisment

പുതിയ നേതൃത്വത്തിന് കീഴില്‍ ഇറാന്‍ ആക്രമണം കടുപ്പിച്ചതോടെ ആഗോള എണ്ണ വിപണിയില്‍ വില 30 ശതമാനം വര്‍ധിച്ച് ബാരലിന് 100 ഡോളര്‍ പിന്നിട്ടു. ഖത്തര്‍ പ്രകൃതിവാതക ഉത്പാദനം നിര്‍ത്തിവെച്ചതും ഊര്‍ജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി.

ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മൊജ്തബ ഖമേനിയെ 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ്' ആണ് തിരഞ്ഞെടുത്തത്. തീവ്ര നിലപാടുകാരനായ മൊജ്തബയ്ക്ക് ഹിസ്ബുള്ളയും വിപ്ലവ ഗാര്‍ഡും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.


മൊജ്തബ ഖമേനിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സമ്മതമില്ലാതെ പുതിയ നേതാവിന് നിലനില്‍പ്പില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


അയല്‍രാജ്യങ്ങളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇറാന്‍ ഈ യുദ്ധത്തിലെ 'ഏറ്റവും വലിയ പരാജിതനാകുമെന്ന്' സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. സൗദിയിലെ ഷെയ്ബ എണ്ണപ്പാടത്തിന് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് റിയാദ് നിലപാട് കടുപ്പിച്ചത്.

യുദ്ധം പത്താം ദിവസത്തിലേക്ക് എത്തുമ്പോള്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 1,230-ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു. തെഹ്റാനിലെ എണ്ണ ഡിപ്പോകള്‍ കത്തിയമര്‍ന്നതോടെ നഗരം കറുത്ത പുകയില്‍ ശ്വാസംമുട്ടുകയാണ്.

ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തില്‍ ഇതുവരെ 397 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായാണ് കണക്കുകള്‍. തെക്കന്‍ ലബനനില്‍ രണ്ട് ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു.


സൗദിയില്‍ നടന്ന ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ യുദ്ധത്തില്‍ മരിച്ച അമേരിക്കന്‍ സൈനികരുടെ എണ്ണം ഏഴായി. സൗദിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബത്തോടും രാജ്യം വിടാന്‍ വാഷിംഗ്ടണ്‍ നിര്‍ദ്ദേശിച്ചു.


അറബ് ലീഗ് മേധാവി ഇറാന്റെ ആക്രമണോത്സുകമായ നയങ്ങളെ 'അവിവേകം' എന്ന് വിശേഷിപ്പിച്ചു. ഇസ്രായേലും അമേരിക്കയും ഇറാന് മേല്‍ ആക്രമണം ശക്തമാക്കുകയാണ്. വരും ദിവസങ്ങളില്‍ സംഘര്‍ഷം ഇനിയും വ്യാപിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

Advertisment