ഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാനിലൂടെയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്.
ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചത്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചതിനാല്‍ രണ്ട് മാസത്തിനുള്ളില്‍ ഏകദേശം 127 കോടി ഇന്ത്യന്‍ രൂപയുടെ (4.10 ബില്യണ്‍ പാകിസ്ഥാന്‍ രൂപ) നഷ്ടം സംഭവിച്ചതായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
വെള്ളിയാഴ്ച പാകിസ്താന്‍ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. ഏപ്രില്‍ 23 ന് ഇന്ത്യ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ഒരു ദിവസത്തിന് ശേഷം, ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചു.
2025 ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഈ നീക്കം പാകിസ്ഥാന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ കാലയളവില്‍ ഏകദേശം 100-150 ഇന്ത്യന്‍ വിമാനങ്ങളെ ഇത് ബാധിച്ചു.
സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയാണ് പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഈ നഷ്ടം ഉണ്ടായിരുന്നിട്ടും, പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മൊത്തം വരുമാനം 2019 ലെ 5,08,000 ഡോളറില്‍ നിന്ന് 2025 ല്‍ 7,60,000 ഡോളറായി വര്‍ദ്ധിച്ചു.