ഇറാൻ കപ്പലുകൾക്ക് അനുമതി നൽകിയത് മാനുഷിക പരിഗണനയിൽ; പശ്ചിമേഷ്യൻ യുദ്ധത്തിൽ പാർലമെന്റിൽ വിശദീകരണവുമായി എസ്. ജയശങ്കർ

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിക്കുന്ന പ്രമേയത്തെത്തുടര്‍ന്ന് സഭയില്‍ കടുത്ത വാക്‌പോര് നടന്നു

New Update
Untitled

ഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം ആഗോള പ്രതിസന്ധിയായി മാറുന്നതിനിടെ, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു.

Advertisment

ഇറാന്‍ കപ്പലുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് അടുക്കാന്‍ അനുമതി നല്‍കിയത് മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. യുദ്ധസാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക-തന്ത്രപ്രധാന താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ഇരുസഭകളിലും പ്രസ്താവന നടത്തും.


ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് മേഖലയില്‍ യുദ്ധം രൂക്ഷമായത്. ഇതിനെത്തുടര്‍ന്ന് ഇറാന്‍ തിരിച്ചടി തുടങ്ങുകയും ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷം പടരുകയും ചെയ്തു.

വിഷയത്തില്‍ വെറുമൊരു പ്രസ്താവന പോരെന്നും വിശദമായ ചര്‍ച്ച വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഗള്‍ഫിലുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചും ഉയരുന്ന എണ്ണവിലയെക്കുറിച്ചും കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മാണിക്കം ടാഗോറും ആശങ്ക പ്രകടിപ്പിച്ചു.


ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിക്കുന്ന പ്രമേയത്തെത്തുടര്‍ന്ന് സഭയില്‍ കടുത്ത വാക്‌പോര് നടന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് 118 എംപിമാരുടെ പിന്തുണയോടെയാണ് കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ അവിശ്വാസ പ്രമേയത്തിന് നീക്കം നടത്തുന്നത്.


ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് 12 മണി വരെ നിര്‍ത്തിവെച്ചു. മുന്‍ അംഗങ്ങള്‍ക്ക് ചരമോപചാരം അര്‍പ്പിച്ച ശേഷമാണ് സഭാനടപടികളിലേക്ക് കടന്നത്. ഏപ്രില്‍ 2 വരെ നീളുന്ന ബജറ്റ് സമ്മേളനത്തിന്റെ ഈ ഘട്ടത്തില്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റും പ്രധാന നിയമനിര്‍മ്മാണങ്ങളുമാണ് അജണ്ടയിലുള്ളത്.

Advertisment