സിംബാബ്വെയിൽ ആനകളെ കൊന്ന് മാംസം വില്‍ക്കാന്‍ അനുമതി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Nbvggg

ലോകത്ത് ബോട്സ്വാന കഴിഞ്ഞാല്‍ വളരെ അധികം ആഫ്രിക്കന്‍ ആനകളുള്ള ദക്ഷിണാഫ്രിക്കന്‍ രാജ്യമാണ് സിംബാബ്വെ. ഇപ്പോള്‍ ഇതു തന്നെയാണ് സിംബാബ്വെയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതും. 800 ആനകളെ മാത്രം നിലനിര്‍ത്താനുള്ള ശേഷിയുള്ള സിംപാര്‍ക്കില്‍ 2024 ലെ കണക്ക് പ്രകാരം രണ്ടായിരത്തോളം ആനകളാണുള്ളത്.

Advertisment

ഇതോടെ ആനകള്‍ രാജ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ആനകളെ കൊന്ന് ഭക്ഷണമാക്കാനാണ് സിംബാബ്വെയുടെ തീരുമാനം. ആദ്യ ഘട്ടത്തില്‍ സ്വകാര്യ റിസര്‍വുകളിലെ 50 ഓളം ആനകളെ കൊല്ലാനാണ് സിംബാബ്വെ പാര്‍ക്ക്സ് ആന്‍റ് വൈല്‍ഡ് ലൈഫ് അഥോറിറ്റി തയാറെടുക്കുന്നത്. ആനകളുടെ മാംസം തദ്ദേശീയ ജനതയ്ക്ക് നല്‍കാനും ഒപ്പം കൊമ്പുകള്‍ രാജ്യത്തിന്‍റെ സ്വത്തായി സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സിംപാര്‍ക്കിന് കൈമാറാനുമാണ് തീരുമാനം.

ധാര്‍മികവും നിയമപരവുമായ കാരണങ്ങളാല്‍ ആനകളുടെ മാംസം ഭക്ഷണമാക്കുന്നതിന് അത്ര പ്രചാരമില്ലെങ്കിലും ചില തദ്ദേശിയ മേഖലയിലുള്ള ജനങ്ങള്‍ ആന മാംസം കഴിച്ചു വരുന്നവരാണ്. പോര്‍ക്ക്, ബീഫ് മാംസങ്ങളെ പോലെ രുചിയുള്ളതും അല്പം മധുരമുള്ളതുമാണ് ആന മാംസം. ഏറെനേരം വേവ് ആവശ്യമുള്ള ആന മാംസം തയ്യാറാക്കുന്നതിന് ഇത്തരം ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പാചകരീതികളുമുണ്ടെന്ന് ഷെഫ്സ് റിസോഴ്സ് ആന്‍റ് ദി ത്രില്‍സ് പറയുന്നു.

ലോകത്ത് ആനക്കൊമ്പ് വ്യാപാരം നിരോധിച്ചിട്ടുള്ളതിനാല്‍ സിംബാവെയ്ക്ക് ആനക്കൊമ്പ് വില്‍ക്കാന്‍ കഴിയില്ല. ആദ്യത്തെ അംഗീകൃത ആന വേട്ട 1988 മുതലാണ് സിംബാബ്വെ ആരംഭിക്കുന്നത്. അതേസമയം ആന വേട്ടയ്ക്കെതിരേ മൃഗസ്നേഹികളും വന്യജീവി സംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.