വത്തിക്കാൻ സിറ്റി : കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും വിശ്വാസികളെ നേരിൽ കണ്ട് ഈസ്റ്റർ സന്ദേശം നൽകിയിരുന്നു ഫ്രാൻസിസ് മാർപാപ്പ.
“റോം നഗരത്തിനും ലോകത്തിനും” എന്നർത്ഥം വരുന്ന "ഉര്‍ബി എറ്റ് ഓര്‍ബി" എന്നുരുവിട്ട് അദ്ദേഹം അനുഗ്രഹം നൽകി.
ഈസ്റ്റർ ദിനത്തിൽ ലോക സമാധാനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശവുമായാണ് മാർപാപ്പ സംസാരിച്ചത്.
ഗാസയിൽ ഉടനെ വെടിനിർത്തണമെന്നും, ബന്ദികളെ മോചിപ്പിക്കുന്നതിനും സഹായം ലഭ്യമാക്കുന്നതിനും താൻ ഒരിക്കൽ കൂടി അഭ്യർഥിക്കുന്നുവെന്നുമായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം. ലോകത്ത് നടക്കുന്ന പല വിധത്തിലുള്ള സംഘർഷങ്ങളേയും അദ്ദേഹം സൂചിപ്പിച്ചു.
ലോക സമാധാനത്തിനും ആഗോള നിരായുധീകരണത്തിനും തടവുകാരുടെ മോചനത്തിനും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ഈസ്റ്റർ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളെ മാർപാപ്പ അവസാനമായി നേരിൽ കണ്ടു.
ഓക്‌സിജൻ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന സംവിധാനങ്ങൾ മാറ്റി വെച്ചു കൊണ്ടാണ് അദ്ദേഹം വിശ്വാസികളെ കാണാനെത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.അതിനു മുമ്പ് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസുമായി ഏഴ് മിനിറ്റ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
സംഘർഷങ്ങളൊഴിവാക്കി സമാധാനം പുലരാൻ ഈസ്റ്റർ ദിനത്തിൽ ആഹ്വാനം ചെയ്ത ലോകത്തെ എല്ലാ മനുഷ്യരുടെയും പ്രതിനിധിയായി മാറുകയായിരുന്നു ആ നിമിഷങ്ങളിൽ.
കുർബാനയ്ക്കു നേതൃത്വം നൽകിയില്ലെങ്കിലും ചടങ്ങിനൊടുവിൽ ആശീർവാദവും സന്ദേശവും നൽകാനായിരുന്നു മാർപാപ്പ എത്തിയത്.