പോപ്പിന്റെ വിടവാങ്ങലിൽ കണ്ണീർ പൊഴിച്ച് ലോകം. പോപ്പ് ഫ്രാൻസിസിനെ വ്യത്യസ്തനാക്കിയത് ആത്മീയതയുടെ വേലിക്കെട്ടുകൾക്ക് അപ്പുറമുളള വിഷയങ്ങളിലെ ശക്തമായ ഇടപെടലുകൾ. ഓരോ മനുഷ്യനേയും കരുതലോടെ ചേർത്തുപിടിച്ച വ്യക്തിത്വം. സഭ ഏതായാലും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെല്ലാം യോജിച്ച് നിൽക്കേണ്ടവരാണെന്ന നിലപാട് ഉയർത്തിപ്പിടിച്ചു. കരുണയും സ്നേഹവും വഴിയുന്ന ആ പുഞ്ചിരി ഇനിയില്ല

New Update
pope francis

റോമൻ കത്തോലിക്കാ വിഭാഗത്തെ പുതിയൊരു ദിശയിലേക്ക് നയിച്ച വലിയ ഇടയനായിരുന്നു കാലം ചെയ്ത പോപ്പ് ഫ്രാൻസിസ് മാർപാപ്പ. ധന്യമായ പൌരോഹിത്യ ജീവിതം ബാക്കിയാക്കി പോപ്പ് സ്വർഗം പൂകൂമ്പോൾ, ലോകമെങ്ങും ആ വിടവാങ്ങലിൽ കണ്ണീർ പൊഴിക്കുകയാണ്.

Advertisment

സഭാ മക്കളുടെ ആത്മീയ ജീവിതത്തിന് വഴികാട്ടിയായി നിലകൊളളുമ്പോഴും ആത്മീയതയുടെ വേലിക്കെട്ടുകൾക്ക് അപ്പുറമുളളവയെന്ന് അതുവരെ കരുതിപോന്ന വിഷയങ്ങളിൽ ഇടപെടുകയും മാതൃകാപരമായ ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നതായിരുന്നു പോപ്പ് ഫ്രാൻസിസിനെ അദ്ദേഹത്തിൻെറ മുൻഗാമികളായ മാർപാപ്പമാരിൽ നിന്ന് വ്യത്യസ്തനാക്കിയത്.


ലാറ്റിനമേരിക്കയിൽ നിന്നുളള ആദ്യ മാർപാപ്പയായി ആഗോള കത്തോലിക്കാ സഭയുടെ വലിയ ഇടയനായി മാറിയ പോപ്പ് ഫ്രാൻസിസ്, അധികാരത്തിൻെറയും ആദരവിൻെറയും പരമോന്നത സിംഹാസനത്തിൽ ഉപവിഷ്ടനായപ്പോഴും  വിനയവും ലാളിത്യവും കാരുണ്യവും കൈവെടിഞ്ഞില്ല.


സഹജീവികളോടുളള അദ്ദേഹത്തിൻെറ കരുതലും കാരുണ്യവും ഏതെങ്കിലും നാട്യമായിരുന്നില്ല. തൻെറ മുന്നിലേക്ക് വന്ന ഓരോ മനുഷ്യരോടും വിഷയങ്ങളെയും എല്ലാം അദ്ദേഹം സഹജമായ കരുതലോടും സ്നേഹത്തോടും കാരുണ്യത്തോടും ചേർത്തുപിടിച്ചു.

വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ പോപ്പിൻെറ മഹനീയ ദർശനത്തിന് കാത്തുനിൽക്കുന്ന ഓരോ ആളിലേക്കും കാരുണ്യവും സ്നേഹവും കലർന്ന ആ നോട്ടമെത്തി. പോപ്പിൻെറ അനുഗ്രഹ ദർശനത്തിൻെറ സായൂജ്യത്തിനായി ചത്വരത്തിലെത്തിയ ഓരോ വിശ്വാസിയും ആനന്ദ നിർവൃതിയോടെയായിരുന്നു അവിടം വിട്ടിരുന്നത്.

പോപ്പ് ഫ്രാൻസിസ് പുരോഹിത ശ്രേഷ്ഠൻ മാത്രമായിരുന്നില്ല, ലോകം എങ്ങുമുളള ലക്ഷക്കണക്കിന് ആളുകളിലേക്ക് സ്നേഹവും കാരുണ്യവും വിശ്വാസവും സന്നിവേശിപ്പിക്കാൻ കഴിഞ്ഞ മാന്ത്രിക ഇടപെടൽ നടത്തിയ അത്ഭുത മനുഷ്യനായിരുന്നു എന്ന് നിസംശയം പറയാം.

Pope Francis


കത്തോലിക്കാ വിശ്വാസികളുടെ വലിയ ഇടയനായിരിക്കുമ്പോഴും അവരുടെ ആത്മീയ സൌഖ്യം മാത്രമായിരുന്നില്ല പോപ്പ് ഫ്രാൻസിസ് സ്വന്തം ചുമതലയായി കണ്ടത്. കത്തോലിക്കരും കത്തോലിക്കരല്ലാത്തവരുമായ എല്ലാ ക്രിസ്തുമത വിശ്വാസികളെയും കൂട്ടിയോജിപ്പിക്കുന്നതിലും പോപ്പ് ഫ്രാൻസിസ് തൻെറ ശൈലിയിലുളള സവിശേഷമായ ഇടപെടൽ നടത്തി.


സഭ ഏതുതന്നെ ആയാലും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെല്ലാം യോജിച്ച് നിൽക്കേണ്ടവരാണ് എന്നതായിരുന്നു ഫ്രാൻസിസ് പാപ്പയുടെ കാഴ്ചപ്പാട്. ക്രൈസ്തവ വിശ്വാസികളുടെ യോജിപ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല പോപ്പിൻെറ മാനവിക ദർശനം.

എല്ലാവരെയും സമന്മാരായി കാണുന്ന ദൈവത്തിൻെറ മുന്നിൽ മതത്തിൻെറ വേലിക്കെട്ടുകൾ മറികടന്നുകൊണ്ട് എല്ലാവരെയും യോജിപ്പോടെയും ഐക്യത്തോടെയും നിലനിർത്താനും ഫ്രാൻസിസ് മാർപാപ്പ ശ്രമിച്ചു. 

ആഗോള കത്തോലിക്കാ സഭയുടെ നായകൻ എന്നതിലുപരി, പോപ്പിൻെറ സവിശേഷമായ വ്യക്തിത്വത്തിന് ലഭിച്ച സ്വീകാര്യത, അദ്ദേഹത്തിൻെറ ഐക്യ ശ്രമങ്ങൾക്ക് അനുകൂലാന്തരീക്ഷം ഉണ്ടാക്കുന്നതിൽ നല്ല പങ്കുവഹിച്ചു. 


കരുണയും സ്നേഹവും വഴിയുന്ന ആ മുഖത്ത് വിടരുന്ന പുഞ്ചിരി തന്നെ ലോകത്തിന് വലിയൊരാശ്വാസമായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ലോകം നേരിടുന്ന വെല്ലുവിളികളോട് ആദ്യമായി സംവദിച്ച മാർപാപ്പയും പോപ്പ് ഫ്രാൻസിസായിരുന്നു.


വിശ്വാസത്തിലുളള ശ്രദ്ധപോലെ മുറുകെ പിടിക്കേണ്ട ഒന്നാണ് പ്രകൃതി സംരക്ഷണവും എന്നാണ് പോപ്പ് ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് വിളിച്ചു പറഞ്ഞത്. പുരോഹിതർ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിൽ ഇരകളോടാകെ മാപ്പിരന്നതും പോപ്പിൻെറ മാനവിക മൂല്യങ്ങളുടെ വിളംബരമായി മാറി.

സ്നേഹത്തിൻെറയും കരുണയുടെയും ത്യാഗത്തിൻെറയും മഹനീയ മാതൃകയായ ക്രിസ്തുവിൻെറ അനുയായി എങ്ങനെയായിരിക്കണമെന്നും ഈ പ്രവർത്തികളിലൂടെയെല്ലാം പോപ്പ് ഫ്രാൻസിസ് കാട്ടിക്കൊടുത്തു.

ലാറ്റിനമേരിക്കയിലെ സങ്കീർണമായ ജീവിത, രാഷ്ട്രീയ സാഹചര്യങ്ങളാണ് പോപ്പ് ഫ്രാൻസിസ് മാർപാപ്പയായി ഉയർത്തപ്പെട്ട ജോർജ് മാരിയോ ബർഗോളിയോ എന്ന മനുഷ്യനെ രൂപപ്പെടുത്തിയത്.


ഗോളിയോ പഠിക്കാൻ അതിസമർത്ഥനായ വിദ്യാർത്ഥിയായിരുന്നു.സാമൂഹ്യ ശാസ്ത്രവും തത്വചിന്തയും സാഹിത്യവും എല്ലം പഠിച്ച ബർഗോളിയോ ആത്മീയഴവിയിലേക്കുളള പ്രവേശനത്തിൽ ദൈവശാസ്ത്രവും പഠിച്ചു.


ജസ്യൂട്ട് സഭയിലൂടെ വൈദികനായി മാറിയ ബർഗോളിയോ അർജൻറീനയിലെ സഭയുടെ തലപ്പത്തിരിക്കുമ്പോഴാണ് രാജ്യത്ത് പട്ടാള ഭരണം വരുന്നത്.പതിനായിരക്കണക്കിനാളുകൾ പീഡനത്തിനും മരണത്തിനും ഇരയാവുകയും  തിരോധാനം സംഭവിക്കുകയും ചെയ്ത കാലം കൂടിയായിരുന്നു അത്.

francis papa vatican

പട്ടാള അധികാരികളുടെ പീഡനത്തിൽ നിന്ന് രക്ഷ നേടാനും രാജ്യത്ത് നിന്ന് തന്നെ രക്ഷപ്പെടാനും ജോർജ് മാരിയോ ബർഗോളിയോ പലരെയും സഹായിച്ചു.

അർജൻറീന വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയും കറൻസിയുടെ മൂല്യം ഇടിയുകയും ചെയ്ത പ്രതിസന്ധിയിലും ആർച്ച് ബിഷപ്പ്, കർദിനാൾ പദവിയിലിരുന്ന ബർഗോളിയോ ജനങ്ങൾക്ക് വഴികാട്ടി.

ആർച്ച് ബിഷപ്പിൻെറ ആഡംബര വസതി ഉപേക്ഷിച്ച ബർഗോളിയ നഗര പ്രാന്തത്തിലെ ചെറിയ അപാർട്ട്മെൻറിലാണ് താമസിച്ചത്.

ആർച്ച് ബിഷപ്പിൻെറ ആഡംബര വാഹനം ഉപേക്ഷിച്ച ബർഗോളിയ തൻെറ യാത്രക്കായി അധികവും തിരഞ്ഞെടുത്തത് പൊതുഗതാഗത സംവിധാനത്തെയാണ്.ഇത് അർജൻറീനയിലെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വീകാര്യത നേടി കൊടുത്തു.


ജനങ്ങളെ ഉപദേശിക്കുന്നയാൾ മാത്രമല്ല തങ്ങളുടെ ആത്മീയ നേതാവ്, അത് സ്വന്തം ജീവതത്തിലൂടെ കാട്ടിത്തരുന്നവൻ കൂടിയാണ് എന്ന് ആ ജനത തിരച്ചറിഞ്ഞു.ജോൺപോൾ മാർപാപ്പയുടെ വിയോഗത്തിന് പിന്നാലെ ബെനഡിക്ട് പാപ്പയ്ക്കൊപ്പം കർദിനാൾ ബർഗോളിയോയുടെ പേരും മാർപാപ്പ സ്ഥാനത്തേക്ക് ഉയർന്നു വന്നതാണ്.


വോട്ട് ചെയ്യേണ്ടത് തനിക്കല്ല, പോപ്പ് ബെനഡിക്ടിനാണെന്ന് അപേക്ഷിച്ച് പിന്മാറുകയാണ് കർദിനാൾ ബർഗോളിയ ചെയ്തത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ബെനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്തപ്പോൾ മാർപാപ്പയായി അവരോധിതനായപ്പോഴും തന്നെ തിരഞ്ഞെടുത്തതിന് ദൈവം നിങ്ങളോട് ക്ഷമിക്കട്ടെയെന്നായിരുന്നു ബർഗോളിയോയുടെ പ്രതികരണം.

ഒരു കാലത്ത് ലോകത്തെ ആകെ ജനസംഖ്യയുടെ ആറിലൊന്ന് ഉണ്ടായിരുന്ന കത്തോലിക്ക സഭയുടെ പ്രാമുഖ്യം അമേരിക്കയിലും യൂറോപ്പിലും കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് പോപ്പ് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച് കൊണ്ട് കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ സഭയുടെ അധിപനായത്.

സഭയിൽ നവീകരണത്തിന് ആഹ്വാനം ചെയ്ത പോപ്പ് ഫ്രാൻസിസ് പാവപ്പെട്ടവൻെറ പ്രശ്നങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ സഭാ മക്കളോട് ആഹ്വാനം ചെയ്തു.

വിശ്വാസത്തിൻെറ വഴിയിൽ അചഞ്ചല  പ്രയാണം നടത്തുമ്പോഴും സഭയുടെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്നുകൊണ്ട് ലോകത്തോടാകെ സംവദിക്കുകയും പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്ത മഹാഇടയനെയാണ് പോപ്പ് ഫ്രാൻസിസിൻെറ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.