ടോക്കിയോ: അണുബാധയേറ്റ് 48 മണിക്കൂറിനുള്ളില്‍ ആളുകളെ കൊല്ലാന്‍ കഴിയുന്ന അപൂര്‍വ രോഗം ജപ്പാനില്‍ പടരുന്നുവെന്ന് റിപ്പോര്‍ട്ട്. 'മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ' മൂലമുണ്ടാകുന്ന അപൂര്‍വ്വ രോഗമാണ് ജപ്പാനില്‍ പടരുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അണുബാധയേറ്റ് 48 മണിക്കൂറിനുള്ളില്‍ മാരകമായേക്കാവുന്ന രോഗമാണ് സ്‌ട്രെപ്‌റ്റോകോക്കല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം (എസ്ടിഎസ്എസ്).
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ കണക്കനുസരിച്ച് ജപ്പാനില്‍ 1999 മുതല്‍ ഈ വര്‍ഷം ജൂണ്‍ 2 വരെ 977 എസ്ടിഎസ്എസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 941 കേസുകളേക്കാള്‍ കൂടുതലാണ്.
ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് സാധാരണയായി കുട്ടികളില്‍ വീക്കത്തിനും തൊണ്ടവേദനയ്ക്കും കാരണമാകുന്നു. എന്നാല്‍ ചിലതരം ബാക്ടീരിയകള്‍ കൈകാലുകളിലെ വേദനയ്ക്കും വീക്കത്തിനും കാരണമാകും. പനി, കുറഞ്ഞ രക്തസമ്മര്‍ദ്ദം, നെക്രോസിസ്, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ അതിവേഗം വികസിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും.
50 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. മിക്ക മരണങ്ങളും അണുബാധയേറ്റ് 48 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്നുവെന്ന് ടോക്കിയോ വിമന്‍സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ കെന്‍ കികുച്ചി പറഞ്ഞു.
ഒരു രോഗിക്ക് രാവിലെ കാലില്‍ നീര്‍വീക്കം കണ്ടാല്‍ അത് ഉച്ചയോടെ കാല്‍മുട്ടിലേക്ക് വ്യാപിക്കുകയും 48 മണിക്കൂറിനുള്ളില്‍ മരിക്കുകയും ചെയ്യും, അവര്‍ പറഞ്ഞു. നിലവിലെ അണുബാധകളുടെ നിരക്കിൽ, ജപ്പാനിലെ കേസുകളുടെ എണ്ണം ഈ വർഷം 2,500 ൽ എത്തുമെന്ന് കികുച്ചി കൂട്ടിച്ചേർത്തു.
മരണനിരക്ക് 30 ശതമാനം ആയിരിക്കുമെന്നും കെന്‍ കികുച്ചി പറയുന്നു. കൈകളുടെ ശുചിത്വം പാലിക്കണമെന്നും മുറിവുകള്‍ ഉണ്ടെങ്കില്‍ കാലതാമസം കൂടാതെ ചികിത്സ ഉറപ്പാക്കണമെന്നും കെന്‍ നിര്‍ദേശിക്കുന്നു. രോഗികളുടെ കുടലില്‍ ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ് ഉണ്ടാകാമെന്നും ഇവ മലത്തിലൂടെ പുറത്തുപോകുമ്പോള്‍ കൈകള്‍ മലിനമാകാമെന്നും അദ്ദേഹം പറയുന്നു.
ജപ്പാന് പുറമേ മറ്റു ചില രാജ്യങ്ങളിലും അടുത്തിടെ സ്‌ട്രെപ്‌റ്റോ കോക്കാല്‍ ഷോക്ക് സിന്‍ഡ്രോം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.