ഫുകുഷിമ ആണവനിലയത്തിലെ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ നീക്കാൻ 'പാമ്പ് റോബോട്ട്' വരുന്നു

2030-ഓടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും, ദൗത്യത്തിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് ഇത് 2037-ലേക്ക് നീട്ടിയതായി ടെപ്കോ അറിയിച്ചു.

New Update
Untitled

ടോക്കിയോ: 2011-ലെ സുനാമിയില്‍ തകര്‍ന്ന ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിനുള്ളിലെ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ അത്യാധുനിക 'പാമ്പ് റോബോട്ട്'സജ്ജം. നിലയത്തിന്റെ ഓപ്പറേറ്ററായ ടെപ്കോ വ്യാഴാഴ്ചയാണ് 22 മീറ്റര്‍ നീളമുള്ള ഈ കൂറ്റന്‍ റോബോട്ടിക് കൈ പുറംലോകത്തിന് പരിചയപ്പെടുത്തിയത്.

Advertisment

2011-ല്‍ റിക്ടര്‍ സ്‌കെയിലില്‍ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയിലാണ് ഫുകുഷിമ ആണവനിലയം തകര്‍ന്നത്. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തങ്ങളിലൊന്നായ ഇതിന് ശേഷം, നിലയത്തിനുള്ളിലെ ഉരുകിയ ഇന്ധനവും മറ്റ് അപകടകാരികളായ അവശിഷ്ടങ്ങളും നീക്കം ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. 


ഏകദേശം 880 ടണ്‍ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ ഇപ്പോഴും നിലയത്തിനുള്ളിലുണ്ടെന്നാണ് കണക്കാക്കുന്നത്. മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തവിധം മാരകമായ റേഡിയേഷന്‍ നിലനില്‍ക്കുന്നതിനാലാണ് റോബോട്ടിന്റെ സഹായം തേടുന്നത്.

22 മീറ്റര്‍ നീളമുള്ള ഈ റോബോട്ടിന് ഏകദേശം 4.6 ടണ്‍ ഭാരമുണ്ട്. പാമ്പിനെപ്പോലെ വഴക്കമുള്ള ശരീരപ്രകൃതിയായതിനാല്‍ നിലയത്തിനുള്ളിലെ ഇടുങ്ങിയ തുരങ്കങ്ങളിലൂടെയും സങ്കീര്‍ണ്ണമായ യന്ത്രഭാഗങ്ങള്‍ക്കിടയിലൂടെയും ഇതിന് സഞ്ചരിക്കാനാകും.


അത്യാധുനിക ക്യാമറകളും സെന്‍സറുകളും ഘടിപ്പിച്ച ഈ റോബോട്ട് മുന്‍പ് ഉപയോഗിച്ച ഉപകരണങ്ങളേക്കാള്‍ കൃത്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രാപ്തമാണെന്ന് ടെപ്കോ വക്താവ് ഇസാവോ ഇറ്റോ പറഞ്ഞു.


ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ ഈ റോബോട്ടിനെ ഉപയോഗിക്കും. ഇതിന് മുന്‍പ് രണ്ട് തവണ ചെറിയ സാമ്പിളുകള്‍ ശേഖരിച്ചിരുന്നെങ്കിലും പൂര്‍ണ്ണതോതിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല.

2030-ഓടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും, ദൗത്യത്തിന്റെ സങ്കീര്‍ണ്ണത കണക്കിലെടുത്ത് ഇത് 2037-ലേക്ക് നീട്ടിയതായി ടെപ്കോ അറിയിച്ചു.

നിലയം പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കാനുള്ള ദശാബ്ദങ്ങള്‍ നീളുന്ന പദ്ധതിയിലെ ഏറ്റവും നിര്‍ണ്ണായക ഘട്ടമാണിത്.

Advertisment