സനാ: യെമനിൽ കൊലപാതക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യെമൻ പൗരന്റെ സഹോദരൻ രംഗത്ത്.
നിമിഷ പ്രയയുടെ വധശിക്ഷക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നു കാണിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകിയെന്നാണ് റിപ്പോർട്ട്.
നേരത്തേയും, സഹോദരൻ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
കേരളത്തിൽ നിന്നുള്ള മധ്യസ്ഥ സംഘത്തിൻ്റെയുൾപ്പെടെ ഇടപെടലിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെപ്പിച്ചത്. എന്നാൽ മാറ്റിവെച്ച തിയ്യതി അറിയിച്ചിരുന്നില്ലെന്നും സഹോദരൻ വ്യക്തമാക്കി.
എന്നാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വ്യക്തമാക്കി.
മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. എന്നാൽ ഉടൻ മോചിതയാകില്ലെന്നാണ് വിവരം.
വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് അറിയിച്ചു.
2017 ജൂലൈ 25നാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്.
പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.
തലാലിന് അമിത ഡോസ് മരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്.തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.
നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ടായിരുന്നു. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു.