ആഫ്രിക്ക: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഏഴുലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി യുനിസെഫ് ഇവിടെ പല കുട്ടികളും മരണത്തിന്റെ വക്കിലാണെന്നും യുനിസെഫ് മുന്നറിയിപ്പ് നൽകി .
സായുധ സേനയും അർധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും(ആർ.എഫ്.എഫ്)തമ്മിലുള്ള ആഭ്യന്തരയുദ്ധമാണ് രാജ്യത്തെ തകർത്തത്. ഇത് കടുത്ത പട്ടിണിയിലേക്കും ദശലക്ഷക്കണക്കിനാളുകളുടെ കുടിയൊഴിക്കലിലേക്കും നയിച്ചു.
കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്ന മൂന്നുലക്ഷം കുട്ടികളെ മതിയായ സൗകര്യങ്ങളില്ലാതെയും മറ്റുസഹായങ്ങളില്ലാതെയും പരിചരിക്കാൻ കഴിയില്ലെന്നും യുനിസെഫ് വ്യക്തമാക്കി. തൽഫലമായി ആയിരങ്ങൾ മരിക്കാനാണ് സാധ്യതയെന്നും യുനിസെഫ് വക്താവ് ജെയിംസ് എൽഡർ ചൂണ്ടിക്കാട്ടി.
കടുത്ത പോഷകാഹാരക്കുറവുള്ള ഈ കുട്ടികളിൽ കോളറയും മലേറിയയും പടർന്നു പിടിക്കാൻ സാധ്യത കൂടുതലാണ്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് പെട്ടെന്ന് ഉപയോഗിക്കാൻ കഴിയുന്ന തെറാപ്യൂട്ടിക് ഭക്ഷണമാണ് പ്രതിവിധിയെന്നും യുനിസെഫ് പറഞ്ഞു