ഇസ്ലാമാബാദ്: ഇന്ത്യയിലെ ഏറ്റവും നീളമേറിയ നദികളിലൊന്നായ സിന്ധു നദിയില്‍ നിന്നും പാകിസ്ഥാന്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉദയത്തിന്റെ അവിഭാജ്യഘടകമാണ് ഈ ചരിത്ര നദി. ഇന്ന് ഈ പുരാതന നദിയില്‍ അനേകരെ വിസ്മയിപ്പിച്ചുകൊണ്ട് അസാധാരണമായ അളവിലുള്ള സ്വര്‍ണ്ണം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
ചരിത്രപരമായ പ്രാധാന്യത്തിന് പേരുകേട്ട സിന്ധു നദി ഇപ്പോള്‍ 'സ്വര്‍ണ്ണം ഒഴുകുന്ന' നദിയെന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ്. 1947-ലെ വിഭജനത്തിന് മുമ്പ് പൂര്‍ണ്ണമായും ഇന്ത്യന്‍ പ്രദേശത്തായിരുന്നു ഈ നദി. ഇപ്പോഴത്തെ നിലയില്‍ നദി ഇന്ത്യയിലൂടെ ഒഴുകി പാകിസ്ഥാനിലേക്ക് എത്തുന്നു
സിന്ധു നദീതട സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന ഈ നദിയെക്കുറിച്ച് ഋഗ്വേദത്തില്‍ പോലും പരാമര്‍ശിക്കുന്നുണ്ട്. സിന്ധു-കാബൂള്‍ നദികള്‍ ചേരുന്നിടത്താണ് 600 ബില്യണ്‍ പാകിസ്ഥാന്‍ രൂപ മൂല്യം വരുന്ന 32.6 മെട്രിക് ടണ്‍ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയത്. ഇത് ഖനനം ചെയ്‌തെടുക്കാന്‍ പാക് സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ പഞ്ചാബിലെ അറ്റോക്ക് പ്രവിശ്യയില്‍ ഏകദേശം 32.6 മെട്രിക് ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് കണ്ടെത്തിയതെന്നും, 600 ബില്യണ്‍ പാകിസ്ഥാന്‍ രൂപ വില മതിക്കുന്ന ശേഖരമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെ ഹിമാലയത്തില്‍ നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയുടെ ആഴങ്ങളിലാണ് അമൂല്യ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയിരിക്കുന്നത്.
പാക് പഞ്ചാബ് പ്രവിശ്യയില്‍ സിന്ധു നദിയില്‍ നിന്നും സ്വര്‍ണ്ണവും, മറ്റു ധാതുക്കളും നിയമപരമല്ലാതെ ഖനനം ചെയ്‌തെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നദിയില്‍ നിന്നുള്ള മണ്ണുവാരലിന്റെ മറവിലാണ് ഇതു നടക്കുന്നത്
കഴിഞ്ഞ വര്‍ഷം ഇത്തരം അനധികൃത ഖനനങ്ങള്‍ക്കെതിരെ പാക് ഭരണകൂടം സെക്ഷന്‍ 144 പ്രകാരം നടപടി സ്വീകരിച്ചിരുന്നു.
ഇത്തരത്തില്‍ നദിയില്‍ നിന്ന് സ്വര്‍ണ്ണം ശേഖരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുകയാണ് ഉണ്ടായത്. നിലവില്‍ നദിയുടെ അടിത്തട്ടില്‍ നിന്ന് സ്വര്‍ണ്ണം ഖനനം ചെയ്‌തെടുക്കാനാണ് പാക് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
പാകിസ്ഥാനിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തരമേഖലയിലെ പര്‍വ്വത പ്രദേശങ്ങളില്‍ നിന്നാണ് നദി സ്വര്‍ണ്ണം വഹിച്ചു കൊണ്ടു വരുന്നത്. ഈ സ്വര്‍ണ്ണം നദീതടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. മഞ്ഞുകാലത്ത് നദിയിലെ ജലനിരപ്പ് താഴുമ്പോള്‍ തദ്ദേശ വാസികള്‍ക്ക് നദിയില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാനുള്ള അവസരം ലഭിക്കുന്നു.
മണ്ണില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചടുക്കുന്ന പ്ലേസര്‍ ഖനനം ഇവിടെ നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തണുപ്പ് കാലത്ത് ജലനിരപ്പ് കുറയുമ്പോള്‍ പൂഴിയുമായി കലര്‍ന്നു കിടക്കുന്ന തെളിച്ചമുള്ള സ്വര്‍ണ്ണത്തരികള്‍ ഇവിടെ ദൃശ്യമാകുന്നതായി പറയപ്പെടുന്നു
പാക്കിസ്ഥാനിലെ ഡെയ്ലി പാര്‍ലമെന്റ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ഹിമാലയത്തില്‍ നിന്ന് സിന്ധു നദി കൊണ്ടുവരുന്ന സ്വര്‍ണ്ണ നിക്ഷേപം 32.6 മെട്രിക് ടണ്‍ വരെ വലുതായിരിക്കുമെന്ന് അവകാശപ്പെടുന്നു.
600 ബില്യണ്‍ പാകിസ്ഥാന്‍ രൂപ വിലമതിക്കുന്ന ഈ സ്വര്‍ണം അറ്റോക്കിലെ 32 കിലോമീറ്റര്‍ പ്രദേശത്ത് വ്യാപിച്ചിട്ടുണ്ടെന്ന് പഞ്ചാബിലെ മന്ത്രി ഇബ്രാഹിം ഹസന്‍ മുറാദ് വെളിപ്പെടുത്തി.