/sathyam/media/media_files/2026/02/24/snowstorm-2026-02-24-10-24-05.jpg)
ന്യൂയോര്‍ക്ക്: അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ ആഞ്ഞടിച്ച അതിശക്തമായ മഞ്ഞുവീഴ്ചയില്‍ ജനജീവിതം സ്തംഭിച്ചു.
മേരിലാന്‍ഡ് മുതല്‍ മെയ്ന്‍ വരെയുള്ള സംസ്ഥാനങ്ങളില്‍ ആറടിയിലധികം ഉയരത്തില്‍ മഞ്ഞ് അടിഞ്ഞുകൂടിയതോടെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചു. വിമാനങ്ങള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തതോടെ ദശലക്ഷക്കണക്കിന് ആളുകളാണ് വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. റോഡ് ഐലന്‍ഡിലെ വാര്‍വിക്കില്‍ മൂന്ന് അടിയിലധികം (91 സെന്റീമീറ്റര്‍) മഞ്ഞ് വീണു. 1978-ന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്.
കേപ് കോഡ് ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 133 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റാണ് വീശുന്നത്. ഇത് ചുഴലിക്കാറ്റിന് തുല്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.
അന്തരീക്ഷ മര്‍ദ്ദം പെട്ടെന്ന് താഴുന്നതുമൂലം ഉണ്ടാകുന്ന 'ബോംബ് സൈക്ലോണ്‍' പ്രതിഭാസമാണ് ഇത്രയും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് കാരണമായത്.
അമേരിക്കയിലുടനീളം 5,600-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ന്യൂജേഴ്സി വിമാനത്താവളങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. മരം വീണും മറ്റും വൈദ്യുതി ബന്ധം തകരാറിലായതോടെ നാലര ലക്ഷത്തിലധികം വീടുകള്‍ ഇരുട്ടിലായി. സബ്വേ ട്രെയിനുകളും ബസ് സര്‍വീസുകളും പലയിടത്തും ഭാഗികമായി നിര്‍ത്തിവെച്ചു.
ന്യൂയോര്‍ക്ക് നഗരത്തില്‍ ആറ് വര്‍ഷത്തിന് ശേഷമാണ് ഇത്രയും വലിയ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നത്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ യോഗം പോലും മാറ്റിവെക്കേണ്ടി വന്നു.
അതേസമയം, തെരുവുകള്‍ ശൂന്യമായപ്പോള്‍ വിനോദസഞ്ചാരികളും കുട്ടികളും മഞ്ഞില്‍ കളിച്ച് ആഘോഷിക്കുന്ന കാഴ്ചകളും പലയിടത്തുനിന്നുണ്ടായി. മഞ്ഞില്‍ വീണുപോകുന്നവരെ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ സ്‌കീയിംഗ് നടത്തി പട്രോളിംഗ് നടത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us