സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 17,999 പ്രവാസികളെ അറസ്റ്റ് ചെയ്തു. റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെയാണ് അറസ്റ്റ് ചെയതത്.
10,975 താമസ നിയമലംഘകരും 4,011 അതിർത്തി സുരക്ഷാചട്ട ലംഘകരും 3,013 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്. രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ 688 പേർ പിടിയിലായി. ഇവരിൽ 38 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 200 പേർ രാജ്യത്ത് നിന്ന് പുറത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.
സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.