താരിഖ് റഹ്മാൻ പ്രധാനമന്ത്രി; പക്ഷേ ബംഗ്ലാദേശിലെ യഥാർത്ഥ വിജയി മുഹമ്മദ് യൂനസോ?

രാഷ്ട്രീയ പാര്‍ട്ടികളില്ലാതിരുന്നിട്ടും ഇസ്ലാമിസ്റ്റ് സംഘടനകളെയും വിദ്യാര്‍ത്ഥി നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു.

New Update
Untitled

ധാക്ക: ഷെയ്ഖ് ഹസീനയും ഖാലിദ സിയയും തമ്മിലുള്ള പോരാട്ടത്തിന് ലോകം സാക്ഷ്യം വഹിക്കുമ്പോള്‍, ബംഗ്ലാദേശില്‍ മറ്റൊരു രാഷ്ട്രീയ കൊടുങ്കാറ്റ് രൂപപ്പെടുകയായിരുന്നു.

Advertisment

നോബല്‍ സമ്മാനമില്ലാത്ത ഒരു പ്രധാനമന്ത്രിയും (ഹസീന), പ്രധാനമന്ത്രി കസേരയില്ലാത്ത ഒരു നോബല്‍ ജേതാവും (യൂനസ്) തമ്മിലുള്ള ആ പോരാട്ടത്തിന്റെ പരിസമാപ്തിയാണ് ചൊവ്വാഴ്ച താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്.


18 മാസത്തെ ഇടക്കാല ഭരണത്തിന് ശേഷം മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മുഹമ്മദ് യൂനസ് പടിയിറങ്ങുമ്പോള്‍, അദ്ദേഹമാണ് ഈ രാഷ്ട്രീയ മാറ്റത്തിലെ യഥാര്‍ത്ഥ വിജയി എന്ന് പല നിരീക്ഷകരും വിലയിരുത്തുന്നു.


2024 ഓഗസ്റ്റിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അധികരമേറ്റ യൂനസ്, താന്‍ ലക്ഷ്യമിട്ട കാര്യങ്ങളില്‍ ഭൂരിഭാഗവും നേടിയെടുത്താണ് മടങ്ങുന്നത്. ആര്‍മി ചീഫ് 2025 ഡിസംബറില്‍ തിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അത് 2026 ഫെബ്രുവരിയിലേക്ക് നീട്ടാനും അത് വിജയകരമായി നടത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.

ബംഗ്ലാദേശിലെ വോട്ട് വിഹിതത്തിന്റെ 40 ശതമാനത്തോളം വരുന്ന അവാമി ലീഗിനെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധിച്ചു എന്നതാണ് യൂനസിന്റെ ഏറ്റവും വലിയ വ്യക്തിപരമായ വിജയം. ഈ തിരഞ്ഞെടുപ്പിനെ 'ഉള്‍ക്കൊള്ളുന്ന ജനാധിപത്യം' എന്ന് പാശ്ചാത്യ രാജ്യങ്ങളെക്കൊണ്ട് സമ്മതിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ യൂനസിന് സാധിച്ചെങ്കിലും, ക്രമസമാധാനം ഉറപ്പാക്കുന്നതിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിലും അദ്ദേഹം പരാജയപ്പെട്ടുവെന്ന് വിമര്‍ശനമുണ്ട്. 'മോബോക്രസി' അഥവാ ആള്‍ക്കൂട്ട നീതി നടപ്പിലാക്കുന്നത് തടയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.


വിരമിക്കുന്നതിന് തൊട്ടുമുമ്പ് ബംഗ്ലാദേശിന് ഗുണകരമായ യുഎസ് വ്യാപാര കരാറില്‍ അദ്ദേഹം ഒപ്പുവെച്ചു. ഭരണഘടനാ പരിഷ്‌കരണത്തിനായി അദ്ദേഹം കൊണ്ടുവന്ന 'ജൂലൈ ചാര്‍ട്ടര്‍' റഫറണ്ടത്തില്‍ 62% ജനപിന്തുണ നേടി. എന്നാല്‍ അധികാരമേല്‍ക്കുന്ന ബി.എന്‍.പി  ഇത് എത്രത്തോളം നടപ്പിലാക്കും എന്നത് കണ്ടറിയണം.


രാഷ്ട്രീയ പാര്‍ട്ടികളില്ലാതിരുന്നിട്ടും ഇസ്ലാമിസ്റ്റ് സംഘടനകളെയും വിദ്യാര്‍ത്ഥി നേതാക്കളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു.

താനൊരു പ്രാദേശിക കളിക്കാരനല്ലെന്നും രാജ്യാന്തര തലത്തിലുള്ള വ്യക്തിത്വമാണെന്നും യൂനസ് തെളിയിച്ചുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നു. 85-ാം വയസ്സിലും ബംഗ്ലാദേശ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ഭരണാധികാരികളില്‍ ഒരാളായി അദ്ദേഹം മാറി. എങ്കിലും, ഹസീന ഭരണകൂടത്തെപ്പോലെ തന്നെ മനുഷ്യാവകാശ ലംഘനങ്ങള്‍ അദ്ദേഹത്തിന്റെ കാലത്തും നടന്നുവെന്നത് ഒരു കറുത്ത പാടായി അവശേഷിക്കുന്നു.

Advertisment