തെഹ്‌റാൻ: ഇറാൻ ഇസ്രായേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഇടപെടലിനെ തുടർന്ന് രൂക്ഷമായിരിക്കുകയാണ് പശ്ചിമേഷ്യ.
ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളെ നേരിട്ട് ആക്രമിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനെതിരെ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ച് ഒരു ആഴ്ചയിലേറെ കഴിഞ്ഞപ്പോഴാണ് യുഎസ് ആക്രമണം ഉണ്ടായത്.
യുഎസ് അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ആക്രമണത്തിനു ശേഷമുള്ള തന്റെ ആദ്യ പൊതു പ്രസംഗത്തിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
'ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമായ അമേരിക്ക ഇറാന്റെ സമാധാനപരമായ ആണവ സ്ഥാപനങ്ങളെ ആക്രമിച്ചതിലൂടെ യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും എൻപിടിയുടെയും (ആണവ നിർവ്യാപന ഉടമ്പടി) ഗുരുതരമായ ലംഘനമാണ് നടത്തിയത്.'
അരാഗ്ചി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇറാന്റെ പരമാധികാരം, താൽപ്പര്യങ്ങൾ, ജനങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഇറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിലൂടെ യുഎസ് അപകടകരമായ യുദ്ധം ആരംഭിച്ചതായി ഇറാൻ മന്ത്രാലയം. 'നയതന്ത്ര പ്രക്രിയക്കിടയിൽ നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്.'
ഇറാൻ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണങ്ങൾ യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്നും ഈ ഹീനമായ കുറ്റകൃത്യത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.