ഗാസ: ഖത്തർ ഉടമയിലുള്ള 'അൽ ജസീറ' ടെലിവിഷൻ ചാനലിനു വേണ്ടി പ്രവർത്തിച്ചിരുന്ന പലസ്തീനിയൻ മാധ്യമ ലേഖകൻ അബ്ദള്ള അൽ ജമാൽ ഗാസയിലെ തന്റെ വീട്ടിൽ ഇസ്രയേലിൽ നിന്നു ഹമാസ് ബന്ദികളായി പിടിച്ചു കൊണ്ടുവന്ന മൂന്നു പേരെ താമസിപ്പിച്ചിരുന്നുവെന്നു ഇസ്രയേലി സേന ഐ ഡി എഫ് പറയുന്നു.
അദ്ദേഹത്തിന്റെ കുടുംബവും ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നു.ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കാൻ ഐ ഡി എഫ് നടത്തിയ ആക്രമണത്തിൽ ജമാൽ കൊല്ലപ്പെട്ടു. ഹമാസ് ഭരിക്കുന്ന ഗാസയിലെ തൊഴിൽ വകുപ്പിന്റെ വക്താവ് ആയിരുന്ന ജമാലിന്റെ വീട്ടിൽ നിന്നു അൽമോഗ് മീർ ജാൻ (21), ആന്ദ്രി കോസ്‌ലോവ് (27), ശ്ലോമി സിവ് (41) എന്നീ ബന്ദികളെ മോചിപ്പിച്ചു. ജമാലിന്റെ കുടുംബാംഗങ്ങളെയും ഐ ഡി എഫ് വധിച്ചെന്നു ഹ്യുമൻ റൈറ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്തു. ഐ ഡി എഫ് അതേപ്പറ്റി ഒന്നും പറയുന്നില്ല.
"സിവിലിയന്മാരെ പരിചയാക്കി ഉപയോഗിക്കുകയാണ് ഹമാസ് ചെയ്യുന്നത് എന്നതിന്റെ മറ്റൊരു തെളിവാണിത്," ഐ ഡി എഫ് പറഞ്ഞു.ജമാൽ 2019ൽ തങ്ങൾക്കു വേണ്ടി കോളം എഴുതിയിരുന്നുവെങ്കിലും അദ്ദേഹം ജീവനക്കാരൻ ആയിരുന്നില്ലെന്ന് അൽ ജസീറ പറഞ്ഞു.ഗാസയിൽ ഐ ഡി എഫ് ആക്രമണത്തിൽ മരിച്ച പലസ്തീൻകാരെ കുറിച്ച് അദ്ദേഹം 'പലസ്‌റ്റെയ്‌ൻ ക്രോണിക്കിൾ' എന്ന പത്രത്തിൽ എഴുതിയിരുന്നു.
അടുത്തിടെ എഴുതിയ റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ വീടിരിക്കുന്ന നുസ്രിയത്തിൽ നടന്ന മരണങ്ങളെ കുറിച്ചായിരുന്നു. അവയിൽ നിന്നുള്ള സംശയം ആണ് ഐ ഡി എഫിന് അദ്ദേഹത്തിന്റെ വീട്ടിലേക്കു വഴി കാട്ടിയത്.വാഷിംഗ്‌ടൺ സംസ്ഥാനത്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് പലസ്‌റ്റെയ്‌ൻ ക്രോണിക്കിൾ. രാഷ്ട്രീയ താല്പര്യങ്ങൾ ഒന്നുമില്ലാതെ വാർത്ത നൽകുന്ന സ്ഥാപനം എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. ജമാൽ ഗാസയിൽ നിന്നു റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് അവർ സമ്മതിച്ചു.
ബന്ദികളെ രക്ഷിക്കാനുള്ള ആക്രമണത്തിൽ നൂറോളം പലസ്തീൻകാർ കൊല്ലപ്പെട്ടെന്ന് ഐ ഡി എഫ് പറയുന്നു. എന്നാൽ 274 പേർ മരിച്ചെന്നാണ് ഗാസ ആരോഗ്യ വകുപ്പ് പറയുന്നത്. എല്ലാം സിവിലിയന്മാർ തന്നെ.ഇസ്രയേലി ആക്രമണങ്ങളിൽ ഇതുവരെ 37,084 പേർ കൊല്ലപ്പെട്ടു എന്നാണ് അവർ നൽകുന്ന കണക്ക്. പരുക്കേറ്റവർ 84,494.