ബലൂചിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ജാഫര്‍ എക്‌സ്പ്രസ് ട്രെയിന്‍ ഹൈജാക്ക് ചെയ്ത സംഭവത്തില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ പുറത്ത്. പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്നും ബലൂച് ലിബറേഷന്‍ ആര്‍മിയില്‍ നിന്നും വ്യത്യസ്തമായ അവകാശവാദങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.
പാകിസ്ഥാന്‍ സൈന്യം ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും എല്ലാ ബന്ദികളെ മോചിപ്പിച്ചതായും 33 ബിഎല്‍എ കലാപകാരികളെ കൊലപ്പെടുത്തിയതായും അവകാശപ്പെട്ടു. എന്നാല്‍ 154 ലധികം പാകിസ്ഥാന്‍ പൗരന്മാര്‍ ഇപ്പോഴും തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നാണ് ബിഎല്‍എ അവകാശപ്പെടുന്നതി.
പാകിസ്ഥാന്‍ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി ബുധനാഴ്ച രാത്രി ഒരു പ്രസ്താവന ഇറക്കി, സൈന്യം, വ്യോമസേന, ഫ്രോണ്ടിയര്‍ കോര്‍പ്‌സ് എഫ്സി, സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് ഹൈജാക്ക് ഓപ്പറേഷന്‍ വിജയകരമായി നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഓപ്പറേഷനില്‍ 33 ബിഎല്‍എ തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും എല്ലാ ബന്ദികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഈ ആക്രമണത്തില്‍ 21 യാത്രക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഓപ്പറേഷനില്‍ തീവ്രവാദികള്‍ക്കെതിരെ കര്‍ശനവും വേഗത്തിലുള്ളതുമായ നടപടി സ്വീകരിച്ചതായും പ്രദേശം പൂര്‍ണ്ണമായും സുരക്ഷിതമാക്കിയതായും സൈന്യം അറിയിച്ചു.
ഐഎസ്പിആറിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ബിഎല്‍എയില്‍ നിന്നും ഒരു പ്രസ്താവന വന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് അവര്‍ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.
214 പാകിസ്ഥാന്‍ സൈനികര്‍ ഉള്‍പ്പെടെ ആകെ 426 യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നുവെന്ന് ബിഎല്‍എ അറിയിച്ചു. റാഞ്ചലിന്റെ ആദ്യ മണിക്കൂറിനുള്ളില്‍ 212 യാത്രക്കാരെ വിട്ടയച്ചു.
പക്ഷേ 154 ലധികം ബന്ദികള്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയില്‍ ഉണ്ട്. പാകിസ്ഥാന്‍ ഇതുവരെ 16 തവണ ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമിച്ചതായും ഇതില്‍ 63 പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും ബിഎല്‍എ അവകാശപ്പെട്ടു.
അതേസമയം, പാകിസ്ഥാന്‍ റേഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, സൈന്യം ഇതുവരെ 190 പേരെ രക്ഷപ്പെടുത്തി, 37 യാത്രക്കാര്‍ക്ക് പരിക്കേറ്റു, 57 പേരെ ക്വറ്റയിലേക്ക് മാറ്റി. ആക്രമണം നടക്കുമ്പോള്‍ ട്രെയിനില്‍ 440 യാത്രക്കാര്‍ ഉണ്ടായിരുന്നതായി പാകിസ്ഥാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സൈനിക നടപടിയില്‍ നിരവധി യാത്രക്കാര്‍ രക്ഷപ്പെട്ടു, പക്ഷേ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഭീകരര്‍ ബന്ദികളെ പരിചയായി ഉപയോഗിച്ചതിനാല്‍ ഓപ്പറേഷന്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വിമാനറാഞ്ചലിനെ ഒരു ഭീരുത്വം നിറഞ്ഞ ഭീകരാക്രമണമാണെന്ന് വിശേഷിപ്പിച്ചു. ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി സര്‍ഫറാസ് ബുഗ്തിയില്‍ നിന്ന് ഈ വിഷയത്തില്‍ വിവരങ്ങള്‍ തേടിയ അദ്ദേഹം, ഈ സംഭവത്തില്‍ രാജ്യം മുഴുവന്‍ ഞെട്ടിപ്പോയെന്നും പറഞ്ഞു.
ഇത്തരം പ്രവൃത്തികള്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി ഷെരീഫ് പറഞ്ഞു. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ഈ ഹൈജാക്കിംഗ് സംഭവത്തില്‍ പാകിസ്ഥാന്‍ സൈന്യവും ബിഎല്‍എയും വ്യത്യസ്ത അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
ഈ അവകാശവാദങ്ങള്‍ക്ക് പിന്നിലെ സത്യം എന്താണെന്ന് വ്യക്തമല്ല. പാകിസ്ഥാന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പോലും അന്തിമ സത്യത്തെ സ്ഥിരീകരിക്കുന്നില്ല.