വെനസ്വേലൻ റെയ്ഡിൽ 'രഹസ്യ സോണിക് ആയുധം' പ്രയോഗിച്ചെന്ന് ട്രംപ്; 'മറ്റൊരു രാജ്യത്തിനുമില്ലാത്ത സാങ്കേതികവിദ്യ'

ഉയര്‍ന്ന തീവ്രതയുള്ള ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് ശത്രുക്കളെ തളര്‍ത്തുന്ന രീതിയാണിത്. ഇത് തലവേദന, ആശയക്കുഴപ്പം, കേള്‍വിശക്തി നഷ്ടപ്പെടല്‍ എന്നിവയ്ക്കും കാരണമായേക്കാം.

New Update
Untitled

വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടാനായി നടത്തിയ മിന്നല്‍ നീക്കത്തില്‍ അമേരിക്കന്‍ സൈന്യം അതിശക്തമായ ഒരു 'രഹസ്യ സോണിക് ആയുധം' ഉപയോഗിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു.

Advertisment

 'ന്യൂസ് നേഷന്‍' ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം സാങ്കേതികവിദ്യ ലോകത്ത് മറ്റൊരു രാജ്യത്തിന്റെ പക്കലുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഈ ആയുധത്തിന്റെ പ്രഹരശേഷിയെക്കുറിച്ച് അമേരിക്കക്കാര്‍ക്ക് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, 'അതെ, അത്തരത്തിലൊന്നാണ് അത്' എന്നായിരുന്നു ട്രംപിന്റെ മറുപടി.


'നമ്മുടെ പക്കല്‍ ആര്‍ക്കും അറിയാത്ത തരം ആയുധങ്ങളുണ്ട്. അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. അതൊരു അതിശയകരമായ ആക്രമണമായിരുന്നു,' ട്രംപ് പറഞ്ഞു.


മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് ജനുവരി 3-ന് അമേരിക്കന്‍ സൈന്യം വെനസ്വേലയില്‍ അതിക്രമിച്ചു കയറി മഡൂറോയെ പിടികൂടിയത്.

എന്താണ് ഈ ആയുധത്തിന്റെ പ്രഹരശേഷി?

റെയ്ഡിനിടെ ഈ ആയുധം പ്രയോഗിച്ചപ്പോള്‍ വെനസ്വേലന്‍ സൈനികര്‍ നേരിട്ട ശാരീരിക അവസ്ഥകളെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് നേരത്തെ സൂചിപ്പിച്ചിരുന്നു.

ആയുധം പ്രയോഗിച്ച ഉടനെ വെനസ്വേലന്‍ സൈനികരുടെ മൂക്കിലൂടെ രക്തം വരികയും പലരും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു.

തലയ്ക്ക് ഉള്ളില്‍ നിന്ന് പൊട്ടിത്തെറിക്കുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും പലര്‍ക്കും എഴുന്നേറ്റു നില്‍ക്കാന്‍ പോലും സാധിച്ചില്ലെന്നും മഡൂറോയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.


ഉയര്‍ന്ന തീവ്രതയുള്ള ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ച് ശത്രുക്കളെ തളര്‍ത്തുന്ന രീതിയാണിത്. ഇത് തലവേദന, ആശയക്കുഴപ്പം, കേള്‍വിശക്തി നഷ്ടപ്പെടല്‍ എന്നിവയ്ക്കും കാരണമായേക്കാം.


സോണിക് ആയുധങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരം നിരോധിച്ചിട്ടില്ലെങ്കിലും, ദീര്‍ഘകാലം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവയുടെ ഉപയോഗം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.

മഡൂറോയുടെ വസതിയില്‍ നടന്ന റെയ്ഡില്‍ ഏകദേശം 100 പേര്‍ കൊല്ലപ്പെട്ടതായാണ് വെനസ്വേലന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതില്‍ എത്ര പേര്‍ ഈ സോണിക് ആയുധം മൂലമാണ് മരിച്ചതെന്ന് വ്യക്തമല്ല.

Advertisment