"'എനിക്ക് എന്തുവേണമെങ്കിലും ചെയ്യാം'; അമേരിക്കയിൽ ഇനി ഇറക്കുമതിക്ക് അധിക നികുതി; സുപ്രീം കോടതി വിധിക്ക് മണിക്കൂറുകൾക്കുള്ളിൽ പുതിയ ഉത്തരവുമായി ട്രംപ്". ലോകരാജ്യങ്ങൾക്ക് മേൽ ആഗോള താരിഫ് പ്രഖ്യാപിച്ചു. എല്ലാ വിദേശ ഉൽപ്പന്നങ്ങൾക്കും 10% നികുതി

1974-ലെ ട്രേഡ് ആക്ട് സെക്ഷന്‍ 122 പ്രകാരം ഏകദേശം അഞ്ച് മാസത്തേക്കാണ് (150 ദിവസങ്ങള്‍) ഈ താരിഫ് പ്രാഥമികമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

New Update
Untitled

ന്യൂയോര്‍ക്ക്:  യുഎസ് സുപ്രീം കോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെ, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം ആഗോള താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്ന താരിഫ് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം.

Advertisment

എല്ലാ വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് എത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക നികുതി ചുമത്തും. പുതിയ നികുതി ഫെബ്രുവരി 24, ഇന്ത്യന്‍ സമയം രാവിലെ 10:31 മുതല്‍ നിലവില്‍ വരും.


1974-ലെ ട്രേഡ് ആക്ട് സെക്ഷന്‍ 122 പ്രകാരം ഏകദേശം അഞ്ച് മാസത്തേക്കാണ് (150 ദിവസങ്ങള്‍) ഈ താരിഫ് പ്രാഥമികമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അടിയന്തരാവസ്ഥാ അധികാരം ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ നികുതി ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കം 6-3 എന്ന ഭൂരിപക്ഷത്തിലാണ് സുപ്രീം കോടതി തള്ളിയത്.

കോടതി വിധിയില്‍ ട്രംപ് ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ഇതൊരു 'നാണക്കേടാണെന്നും' രാജ്യത്തെ സംരക്ഷിക്കാന്‍ കോടതിക്ക് ധൈര്യമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.


'എനിക്ക് വ്യാപാരം നശിപ്പിക്കാം, രാജ്യത്തെ നശിപ്പിക്കാം, വേണമെങ്കില്‍ മറ്റൊരു രാജ്യത്തെ തകര്‍ക്കുന്ന ഉപരോധം ഏര്‍പ്പെടുത്താം. പക്ഷേ ഒരു ഡോളര്‍ നികുതി ഈടാക്കാന്‍ പാടില്ല എന്ന് പറയുന്നത് എത്ര വിചിത്രമാണ്?' എന്ന് ട്രംപ് ചോദിച്ചു.


നിര്‍ണ്ണായക ധാതുക്കള്‍, സ്വര്‍ണ്ണം, ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ എന്നിവയെ താല്‍ക്കാലികമായി ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോടതി വിധി പ്രകാരം ഇതുവരെ പിരിച്ചെടുത്ത ഏകദേശം 175 ബില്യണ്‍ ഡോളര്‍ തിരികെ നല്‍കേണ്ടി വന്നേക്കാം. എന്നാല്‍, ഇത് സംബന്ധിച്ച നിയമപോരാട്ടം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് ട്രംപ് ഭരണകൂടം സൂചിപ്പിച്ചു.

നേരത്തെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 50 ശതമാനം വരെയുള്ള ഉയര്‍ന്ന നികുതികള്‍ കോടതി റദ്ദാക്കിയത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ആശ്വാസകരമാണ്. പുതിയ 10 ശതമാനം നികുതി എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായതിനാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഈ നികുതി നല്‍കേണ്ടി വരും.

Advertisment