ട്രംപിന്റെ താരിഫ് നയത്തിന് തിരിച്ചടി; യുഎസ്-ചൈന വ്യാപാര ബന്ധത്തിൽ അനിശ്ചിതത്വം; വിട്ടുവീഴ്ചക്കില്ലെന്ന് ട്രംപ്

നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ട്.

New Update
Untitled

വാഷിംഗ്ടണ്‍: ലോകരാജ്യങ്ങള്‍ക്കുമേല്‍ നികുതി ചുമത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് യുഎസ് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചതോടെ യുഎസ്-ചൈന വ്യാപാര ബന്ധം വീണ്ടും സങ്കീര്‍ണ്ണമാകുന്നു.

Advertisment

കോടതി വിധിയോടെ ചൈനയുടെ കൈകള്‍ക്ക് ശക്തി ലഭിച്ചുവെന്ന് നിരീക്ഷകര്‍ വിലയിരുത്തുമ്പോഴും, ട്രംപിന്റെ അടുത്ത നീക്കങ്ങളെ ചൈന ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.


കോടതി വിധിയില്‍ പ്രകോപിതനായ ട്രംപ്, ആദ്യം 10 ശതമാനവും പിന്നീട് അത് 15 ശതമാനമായും ആഗോള താരിഫ് ഉയര്‍ത്തിയിരുന്നു. ചൈനയുമായുള്ള വ്യാപാരത്തിലെ വന്‍ ലാഭം അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയാണെന്നും ചൈന ആ പണം ഉപയോഗിച്ച് സൈന്യത്തെ ശക്തിപ്പെടുത്തുകയാണെന്നും ട്രംപ് ആരോപിച്ചു.


മാര്‍ച്ചില്‍ നിശ്ചയിച്ചിട്ടുള്ള ട്രംപ്-ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഈ വിധി ചൈനയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കും. എന്നാല്‍ താരിഫ് ചുമത്താന്‍ പ്രസിഡന്റിന് മുന്നില്‍ മറ്റ് നിയമവഴികള്‍ ഉണ്ടെന്ന ബോധ്യം ചൈനയ്ക്കുണ്ട്.

നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ട്. ഇത് തകര്‍ക്കാതെ തന്നെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് ബെയ്ജിംഗിന്റെ ശ്രമം.

ജപ്പാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഏഷ്യന്‍ പങ്കാളികളും അതീവ ജാഗ്രതയിലാണ്. മാര്‍ച്ചില്‍ ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈച്ചി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാനിരിക്കെ, പുതിയ സാഹചര്യം ജപ്പാനെയും ആശങ്കയിലാക്കുന്നു.


മയക്കുമരുന്ന് കടത്ത് തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് നേരത്തെ 20 ശതമാനം നികുതി ചുമത്തിയിരുന്നു. കോടതി വിധി മറികടക്കാന്‍ ഇത്തരം അടിയന്തര അധികാരങ്ങള്‍ ട്രംപ് വീണ്ടും ഉപയോഗിച്ചേക്കാം.


ചൈനീസ് എംബസി വക്താവ് ലിയു പെന്‍ഗ്യു പ്രതികരിച്ചത് വ്യാപാര യുദ്ധങ്ങള്‍ ഒരു രാജ്യത്തിനും ഗുണകരമല്ലെന്നാണ്. അതേസമയം, ചൈനയുടെ അന്യായമായ വ്യാപാര രീതികളെ നേരിടാന്‍ കൂടുതല്‍ ശക്തമായ നയങ്ങള്‍ വേണമെന്ന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധി റോ ഖന്ന ആവശ്യപ്പെട്ടു.

Advertisment