ഇറാൻ ചർച്ചകളിൽ അതൃപ്തി അറിയിച്ച് ട്രംപ്; എങ്കിലും നയതന്ത്രത്തിന് കൂടുതൽ സമയം നൽകും; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും സമാധാനം കൈയെത്തും ദൂരത്താണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

New Update
Untitled

ടെല്‍ അവീവ്: ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ താന്‍ ഒട്ടും സന്തുഷ്ടനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Advertisment

എങ്കിലും, മേഖലയില്‍ മറ്റൊരു യുദ്ധം ഒഴിവാക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് കുറച്ചുകൂടി സമയം നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ജനീവയില്‍ നടന്ന പരോക്ഷ ചര്‍ച്ചകള്‍ ഫലപ്രദമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.


ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പാടില്ലെന്ന കര്‍ശന നിലപാടിലാണ് അമേരിക്ക. എന്നാല്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടമാക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇറാന്‍ വാദിക്കുന്നു. 'അവര്‍ ചര്‍ച്ചകള്‍ നടത്തുന്ന രീതിയില്‍ ഞങ്ങള്‍ സംതൃപ്തരല്ല.


അവര്‍ക്ക് ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ല,' വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. സൈനിക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ അടുത്തയാഴ്ച ആദ്യം ഇസ്രായേല്‍ സന്ദര്‍ശിക്കും. ഇറാന് പുറമെ ലെബനന്‍, ഗാസ സമാധാന പദ്ധതി എന്നിവയും ചര്‍ച്ചയാകും.

ഇസ്രായേലിലെ അമേരിക്കന്‍ എംബസി ജീവനക്കാരോടും കുടുംബാംഗങ്ങളോടും എത്രയും വേഗം രാജ്യം വിടാന്‍ അംബാസഡര്‍ മൈക്ക് ഹക്കബി നിര്‍ദ്ദേശം നല്‍കി. സൈനിക നീക്കം ഉടന്‍ ഉണ്ടായേക്കാം എന്ന സൂചനയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ ബുസൈദി ചര്‍ച്ചകള്‍ തുടരണമെന്ന് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും സമാധാനം കൈയെത്തും ദൂരത്താണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ അദ്ദേഹം അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തി.


അമേരിക്ക ഇതിനോടകം തന്നെ വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയില്‍ വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി.


ബ്രിട്ടന്‍, ജര്‍മ്മനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര ഒഴിവാക്കാനും അവിടെയുള്ളവരോട് ഉടന്‍ മടങ്ങാനും ആവശ്യപ്പെട്ടു. കെ.എല്‍.എം  ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികള്‍ ഇസ്രായേലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

Advertisment