ഇറാനിൽ വിലാപക്കടൽ; പ്രത്യാക്രമണം നടത്തിയാൽ മുമ്പൊരിക്കലും കാണാത്ത തിരിച്ചടിയെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഖമേനിയുടെ മരണത്തിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ വീണ്ടും മിസൈല്‍ വര്‍ഷം തുടങ്ങിയതോടെയാണ് ട്രംപിന്റെ ഈ ഭീഷണി.

New Update
Untitled

ടെഹ്റാന്‍: കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കായി ഇറാന്‍ വിതുമ്പുന്നതിനിടെ, കടുത്ത ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.

Advertisment

ഇറാന്‍ തിരിച്ചടിക്കാന്‍ മുതിര്‍ന്നാല്‍ 'ലോകം മുമ്പൊരിക്കലും കാണാത്ത അത്ര ശക്തമായ സൈനിക പ്രഹരം' നേരിടേണ്ടി വരുമെന്ന് ട്രംപ് ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്.


ഖമേനിയുടെ മരണത്തിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ വീണ്ടും മിസൈല്‍ വര്‍ഷം തുടങ്ങിയതോടെയാണ് ട്രംപിന്റെ ഈ ഭീഷണി.

ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് (ഇന്ത്യന്‍ സമയം രാവിലെ 7) ഖമേനിയുടെ മരണം ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 1989 മുതല്‍ രാജ്യത്തെ നയിച്ച നേതാവിന്റെ വേര്‍പാടില്‍ രാജ്യം 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിലാണ്.


ദോഹ, മനാമ, ദുബായ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതിനോടകം സൗദി അറേബ്യ, കുവൈറ്റ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് സാന്നിധ്യത്തിന് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.


 'ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളായ ഖമേനി മരിച്ചു,' എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കാനുള്ള 'പിന്‍പോയിന്റ് ബോംബിംഗ്' വരും ദിവസങ്ങളിലും തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

86-കാരനായ ഖമേനിക്ക് വ്യക്തമായ ഒരു പിന്‍ഗാമി ഇല്ലാത്തത് ഇറാന്റെ ഭരണകൂടത്തിലും സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

Advertisment