അമേരിക്കൻ സൈനികരെ തടവിലാക്കിയെന്ന ഇറാന്റെ അവകാശവാദം തള്ളി ട്രംപ് ഭരണകൂടം; യുദ്ധം തുടരുന്നു

ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' സൈനിക നീക്കത്തിനിടെ ഇതുവരെ ആറ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.

New Update
trump

വാഷിംഗ്ടണ്‍: തങ്ങളുടെ സൈനികരെ ഇറാന്‍ തടവിലാക്കിയെന്ന വാര്‍ത്തകള്‍ അമേരിക്കന്‍ ഭരണകൂടം ഔദ്യോഗികമായി നിഷേധിച്ചു. കഴിഞ്ഞയാഴ്ച യുദ്ധം ആരംഭിച്ചതുമുതല്‍ നിരവധി അമേരിക്കന്‍ സൈനികരെ പിടികൂടിയതായി ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ അലി ലാരിജാനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് ശുദ്ധമായ നുണയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു.

Advertisment

'അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്ന് രാജ്യം അവകാശപ്പെടുമ്പോഴും സത്യത്തില്‍ അവര്‍ ഞങ്ങളുടെ തടവിലാണ്. സത്യം അധികകാലം മറച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല,' എന്നായിരുന്നു ലാരിജാനിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. എന്നാല്‍, ഇറാന്‍ ഭരണകൂടം നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും യുഎസ് നേവി ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് മറുപടി നല്‍കി.


ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' സൈനിക നീക്കത്തിനിടെ ഇതുവരെ ആറ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.

മാര്‍ച്ച് ഒന്നിന് കുവൈറ്റ് തുറമുഖത്തുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഡെലവെയറിലെ വ്യോമതാവളത്തില്‍ എത്തിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങില്‍ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇറാനിലെ തസ്‌നിം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ 1,332 പേര്‍ കൊല്ലപ്പെട്ടു. തെക്കുകിഴക്കന്‍ നഗരമായ മിനാബിലെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 180 കുട്ടികള്‍ കൊല്ലപ്പെട്ടത് ലോകത്തെ നടുക്കി. ഈ ആക്രമണം അമേരിക്ക നടത്തിയതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് നിരീക്ഷിച്ചെങ്കിലും, ട്രംപ് ഇത് നിഷേധിക്കുകയും ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്ന് ആരോപിക്കുകയും ചെയ്തു.


വിദേശ യുദ്ധങ്ങളില്‍ നിന്ന് അമേരിക്കയെ മുക്തമാക്കുമെന്ന വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ട്രംപ്, പുതിയൊരു യുദ്ധത്തിന് തുടക്കമിട്ടതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ട്.


'വിദേശ യുദ്ധങ്ങളില്ല, ഭരണകൂടം അട്ടിമറിക്കില്ല എന്ന വാഗ്ദാനം ട്രംപ് ലംഘിച്ചു,' എന്ന് മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ വിമര്‍ശിച്ചു. മേജിന്‍ കെല്ലി ഉള്‍പ്പെടെയുള്ള പ്രമുഖരും യുദ്ധത്തോടുള്ള തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കി. ഏറ്റവും പുതിയ പോളിംഗ് പ്രകാരം 56 ശതമാനം അമേരിക്കക്കാരും ഈ യുദ്ധത്തിന് വിരുദ്ധമാണ്.

യുദ്ധം 4-5 ആഴ്ചകള്‍ കൂടി നീണ്ടുനിന്നേക്കാമെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നുമാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന. എന്നാല്‍ ഇറാന്റെ 'തിന്മയുടെ സാമ്രാജ്യത്തെ' തങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisment