മോസ്‌കോ: റഷ്യയും ഉക്രെയ്നും തമ്മില്‍ കഴിഞ്ഞ 3 വര്‍ഷമായി തുടരുന്ന യുദ്ധത്തിനിടയില്‍ വെടിനിര്‍ത്തലിന് ഉക്രെയ്ന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ട്.
റഷ്യയുമായുള്ള ഉക്രെയ്നിന്റെ വെടിനിര്‍ത്തല്‍ കരാറിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്യുകയും റഷ്യയും ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
സൗദി അറേബ്യയിലെ ജിദ്ദയില്‍ യുഎസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ചൊവ്വാഴ്ച ഉക്രെയ്ന്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ഉക്രെയ്ന്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇനി നമ്മള്‍ റഷ്യയിലേക്ക് തിരിയണം, പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അത് അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെടുന്നതില്‍ ട്രംപ് ദുഃഖം പ്രകടിപ്പിച്ചു.
ഈ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ വളരെ അത്യാവശ്യമാണെന്നും റഷ്യയും അതിന് സമ്മതിച്ചാല്‍ അത് വളരെ നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, യുഎസ് നിര്‍ദ്ദേശപ്രകാരം, ഉക്രെയ്ന്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ അംഗീകരിക്കുകയും റഷ്യയുമായി അടിയന്തര ചര്‍ച്ചകള്‍ക്ക് സമ്മതിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ജിദ്ദയില്‍ ഉക്രേനിയന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സാരിക്കാന്‍ ട്രംപിന്റെ ഉപദേഷ്ടാക്കള്‍ യോഗം ചേര്‍ന്നു. ഏകദേശം 9 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഉക്രെയ്ന്‍ വെടിനിര്‍ത്തലിനും റഷ്യയുമായുള്ള ചര്‍ച്ചകള്‍ക്കും സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഉക്രെയ്‌നില്‍ നിന്നുള്ള ഈ പോസിറ്റീവ് പ്രതികരണത്തിന് ശേഷം, അമേരിക്ക അവരുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുന്നതിനുള്ള വിലക്ക് നീക്കുകയും സുരക്ഷാ സഹായം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
പ്രസിഡന്റ് ട്രംപ് ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റൂബിയോ പറഞ്ഞു. റഷ്യയും ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ അടുത്ത ഘട്ടം യഥാര്‍ത്ഥ സമാധാന ചര്‍ച്ചകളിലേക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ റഷ്യ അത് അംഗീകരിച്ചില്ലെങ്കില്‍, സമാധാനത്തിന് ഏറ്റവും വലിയ തടസ്സം ആരാണെന്ന് വ്യക്തമാകും.