ന്യൂയോര്‍ക്ക്: യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100 ശതമാനം താരിഫ് ചുമത്തുന്നതിനുള്ള പ്രക്രിയ ആരംഭിക്കാന്‍ വാണിജ്യ വകുപ്പിനും യുഎസ് വ്യാപാര പ്രതിനിധിക്കും അധികാരം നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ലക്ഷ്യം.
വിദേശത്തുള്ള അമേരിക്കന്‍ സ്റ്റുഡിയോകളെയും ചലച്ചിത്ര നിര്‍മ്മാതാക്കളെയും ആകര്‍ഷിക്കാന്‍ ലാഭകരമായ പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മറ്റ് രാജ്യങ്ങളെ ട്രംപ് വിമര്‍ശിക്കുകയും സാഹചര്യത്തെ സാമ്പത്തിക, ദേശീയ സുരക്ഷാ ഭീഷണിയായി വിശേഷിപ്പിക്കുകയും ചെയ്തു.
അമേരിക്കന്‍ സിനിമാ വ്യവസായം വളരെ വേഗത്തില്‍ മരണത്തിലേക്ക് നീങ്ങുകയാണെന്ന് ട്രംപ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ കൂട്ടായ ശ്രമമാണിതെന്നും അതിനാല്‍ ദേശീയ സുരക്ഷാ ഭീഷണിയാണെന്നും ട്രംപ് പറഞ്ഞു.
ആഭ്യന്തര ചലച്ചിത്ര നിർമ്മാണത്തിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത ട്രംപ് ഊന്നിപറഞ്ഞു, “ഞങ്ങൾക്ക് വീണ്ടും അമേരിക്കയിൽ സിനിമകൾ നിർമ്മിക്കണം!” എന്ന് ട്രംപ് പറഞ്ഞു.
പുതിയ താരിഫുകൾ മത്സരരംഗത്ത് സമനില വരുത്താനും സ്റ്റുഡിയോകൾ അമേരിക്കൻ മണ്ണിൽ അവരുടെ പ്രവർത്തനങ്ങൾ തുടരാൻ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.