ന്യൂയോര്‍ക്ക്: ജൂണ്‍ 13 ന് ആരംഭിച്ച ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇപ്പോള്‍ അമേരിക്കയും സജീവമായി ഇടപെട്ടിരിക്കുകയാണ്. അമേരിക്കന്‍ സൈന്യം ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയെ ലക്ഷ്യമാക്കി ശക്തമായ ബോംബാക്രമണം നടത്തി. ഈ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി പങ്കുവെച്ചു.
'നാം ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം നടത്തി. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയിലേക്കാണ് ബോംബുകള്‍ വീഴ്ത്തിയത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചുപോയി.
ഇത് അമേരിക്കയുടെ, ഇസ്രായേലിന്റെ, ലോകത്തിന്റെ ചരിത്രത്തില്‍ അത്യന്തം നിര്‍ണായകമായ ഒരു നിമിഷമാണ്. ഇനി ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകണം'.
'ഇറാന്റെ പ്രധാന ആണവ സമ്പന്നീകരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചിരിക്കുന്നു. ഇനി സമാധാനം വരുത്താന്‍ ഇറാന്‍ തയ്യാറാകണം.
അല്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നേരിടേണ്ടി വരും. ഇന്ന് നടന്നത് ഏറ്റവും ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ആക്രമണമായിരുന്നു. പക്ഷേ, സമാധാനം ഉടന്‍ വരുത്താനാകില്ലെങ്കില്‍, അതിനേക്കാള്‍ വലിയ ആക്രമണങ്ങള്‍ ഉണ്ടാകും'. ട്രംപ് തന്റെ അഭിസംബോധനയില്‍ പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ ഈ നടപടിയെ 'ചരിത്രം മാറ്റുന്ന ധൈര്യമായ തീരുമാനമെന്ന്' വിശേഷിപ്പിച്ചു.
'അമേരിക്കയുടെ ശക്തിയും നീതിയും ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തിന് ഏറ്റവും അപകടകരമായ ആയുധങ്ങള്‍ ലഭിക്കാതിരിക്കാന്‍ ട്രംപ് പ്രവര്‍ത്തിച്ചു. ആദ്യം ശക്തി കാണിക്കുകയും, പിന്നെ സമാധാനം സ്ഥാപിക്കുകയും ചെയ്യുകയാണ് വേണ്ടത്,' നെതന്യാഹു പറഞ്ഞു.
ട്രംപ് തന്റെ പ്രസംഗത്തില്‍ ഇസ്രായേലിനെയും അവിടത്തെ സൈന്യത്തെയും അഭിനന്ദിച്ചു. 'ഇസ്രായേലിനെതിരെയുള്ള ഭീഷണി ഇല്ലാതാക്കാന്‍ നാം വലിയൊരു മുന്നേറ്റം നടത്തി.
അമേരിക്കന്‍ സൈന്യത്തിന്റെ ഈ പ്രവര്‍ത്തനം ലോകം കഴിഞ്ഞ പല പതിറ്റാണ്ടുകളിലായി കണ്ടിട്ടില്ലാത്തതായിരുന്നു,' ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക, സമാധാനം ഉറപ്പാക്കുക, ആവശ്യമെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക എന്നതാണ് ട്രംപിന്റെ നിലപാട്.