ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തെ കുറിച്ചുള്ള അതിരഹസ്യ ഇന്റൽ റിപ്പോർട്ട് മാധ്യമങ്ങൾക്കു ചോർത്തി കൊടുത്തത് ഡെമോക്രാറ്റുകൾ ആണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. ഇറാന്റെ ആണവ പദ്ധതി തുടച്ചു നീക്കിയെന്ന ട്രംപിന്റെ അവകാശവാദം തെറ്റാണെന്നു സ്ഥാപിക്കുന്നതായിരുന്നു ആ റിപ്പോർട്ട്.
അത് വെറും വ്യാജമാണെന്നു ബുധനാഴ്ച്ച വാദിച്ച ട്രംപ് വെള്ളിയാഴ്ച്ച സോഷ്യൽ മീഡിയയിൽ പറയുന്നത് ഇന്റൽ ചോർത്തിയതിനു ഡെമോക്രാറ്റുകളെ പ്രോസിക്യൂട്ട് ചെയ്യണം എന്നാണ്.
ന്യൂ യോർക്ക് ടൈംസ്, സി എൻ എൻ മാധ്യമങ്ങൾക്കു ട്രംപ് നിയമനടപടികളുടെ താക്കീതു നൽകിയിട്ടുണ്ട്.
യുഎസ് ആക്രമണത്തെ കുറിച്ചുള്ള 'പ്രാഥമിക വിവരം' ചോർത്തിയവർ ആ കുറ്റത്തിനു പ്രോസിക്യൂഷൻ നേരിടണമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. അതിരഹസ്യ വിവരങ്ങൾ അറിയാൻ പ്രത്യേക അവകാശം ഉള്ളവരാണ് അതു ചോർത്തിയതെന്നും അവർ പറഞ്ഞു. "അത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണ്. നമ്മുടെ ദേശരക്ഷ ഭദ്രമാക്കാൻ അത്തരം ചോർച്ചകൾ തടയണം."
ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയെന്ന ട്രംപിന്റെ വാദം സി ഐ എ ഡയറക്റ്റർ ജോൺ റാറ്റ്ക്ലിഫ് ബുധനാഴ്ച്ച സ്ഥിരീകരിക്കയുണ്ടായി. എന്നാൽ അദ്ദേഹം വിശദാംശങ്ങൾ നൽകിയില്ല.