റെഡിച്ച്: ജീവിതം കരുപ്പിടിപ്പിക്കാൻ രണ്ട് വർഷം മുമ്പ് യു കെയിലേക്ക് കുടിയേറിയ ദമ്പതികളുടെ വേർപാട് യു കെയിലെ മലയാളി സമൂഹത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് മക്കളെ തനിച്ചാക്കിയാണ് റെഡിച്ചിലെ സോണിയയും പിന്നാലെ അനിലും ഈ ലോകത്തോട് വിട പറഞ്ഞത്.
മാങ്ങാനം മന്ദിരം ആശുപത്രിയിൽ നഴ്‌സായിരുന്ന സോണിയ രണ്ട് വർഷം മുമ്പാണ് യു കെയിലെത്തിയത്. പിന്നാലെ ഭർത്താവ് അനിലും മക്കളായ ലിയയും ലൂയിസും യു കെയിലെത്തി. 11 തവണ ഇംഗ്ലീഷ് യോഗ്യത പരീക്ഷ എഴുതിയാണ് ഒടുവില്‍ യു കെയിലേക്കുള്ള സെലക്ഷന്‍ സ്വന്തമാക്കിയത്. എങ്ങനെയും യുകെയില്‍ എത്തണം, രക്ഷപ്പെടണം എന്ന ദൃഢ നിശ്ചയമായിരുന്നു സോണിയയില്‍ ഉണ്ടായിരുന്നത്.
അവധിക്ക് ആദ്യമായി നാട്ടിലെത്തി തിരിച്ച് യു കെയിലെത്തി മണിക്കൂറുകൾക്കകം കുഴഞ്ഞുവീണാണ് സോണിയ മരണപ്പെട്ടത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സ്വന്തമാക്കിയ പ്രിയതമയുടെ മരണം താങ്ങാനാകാതെ പിറ്റേ ദിവസം ഭർത്താവ് അനിലും സ്വയം ജീവൻ വെടിഞ്ഞു./sathyam/media/media_files/pw2vSba3BnN2sP3S3cOT.jpeg)
അനിലിന് സോണിയയുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണെന്ന് മനസിലാക്കിയ സുഹൃത്തുക്കൾ അനിലിനെ ഒറ്റയ്ക്ക് വിടാതെ കൂട്ടിരുന്നു എങ്കിലും ഒരു നിമിഷത്തെ കണ്ണുതെറ്റലിൽ അദ്ദേഹം സ്വയം ഇല്ലാതായി.
കോട്ടയത്തെ വാഹന ഷോറൂമിൽ ജോലി ചെയിരുന്ന അനിൽ യു കെയിലെത്തി വാഹന നിർമാണ കമ്പനിയിൽ ജോലി നോക്കിവരികെയാണ് വിധി ഇവരെ വേട്ടയാടിയത്.
ഇരുവരുടെയും കുടുംബാംഗങ്ങളെയും രണ്ടു മക്കളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.