യു കെ / അഡ്ലെയ്ഡ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി ബ്രിട്ടനും ആസ്‌ട്രേലിയയും. റഫയില്‍ ഇസ്രായേല്‍ ആക്രമണവുമായി മുന്നോട്ട് പോയാല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുടെ കൂടിക്കാഴ്ചകൾക്ക് ആസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗും പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസും ആതിഥേയത്വം വഹിച്ചു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിമാരായ ഡേവിഡ് കാമറൂണും ഗ്രാന്റ് ഷാപ്സിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
അഡ്ലെയ്ഡില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഗസ്സയിലെ മാനുഷിക പ്രതിസന്ധിയില്‍ ഇരുരാജ്യങ്ങളും ആശങ്ക രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിനാവശ്യമായ സംയുക്ത പ്രസ്താവനയും
പുറത്തിറക്കി. ബോംബാക്രമണത്തെ തുടര്‍ന്ന് 14 ലക്ഷത്തിലധികം ഫലസ്തീനികള്‍ ഗസ്സയുടെ തെക്കേ അറ്റത്ത് അഭയം തേടിയപ്പോള്‍ അവിടെയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണം അഴിച്ചുവിട്ടതിനെ ഇവര്‍ ചൂണ്ടിക്കാട്ടി. ഗസ്സയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കേണ്ടതിന്റേയും ബന്ദികളെ മോചിപ്പിക്കേണ്ടതിന്റേയും സഹായം എത്തിക്കേണ്ടതിന്റേയും ആവശ്യകത ഇരുരാജ്യങ്ങളും വ്യക്തമാക്കി.
ഗാസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു എസ് തയ്യാറാക്കിയ പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ വോട്ടെടുപ്പിന് മുമ്പാണ് യു കെയും ആസ്‌ട്രേലിയയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.