അമേരിക്ക: കഞ്ചാവ് മരുന്നായി പുനർവർഗീകരിക്കാൻ തീരുമാനിച്ച് അമേരിക്കൻ നീതിന്യായ വകുപ്പ്. രാജ്യത്ത് ലഭ്യമായ അപകടകരമായ ചില മരുന്നുകളെക്കാൾ ദുരുപയോഗത്തിനുള്ള സാധ്യതകൾ കഞ്ചാവിന് കുറവാണെന്ന് അംഗീകരിച്ചുകൊണ്ടാണ് അമേരിക്കൻ അറ്റോർണി ജനറൽ മെറിക് ഗാർലന്റ് പുതിയ തീരുമാനത്തിന് അംഗീകാരം നൽകിയത്.
എന്നാൽ വിനോദ ആവശ്യങ്ങൾക്കായി മദ്യം പോലെ കഞ്ചാവ് പൂർണമായി നിയമവിധേയമാക്കില്ലെന്നും അമേരിക്ക തീരുമാനമെടുത്തു. നിലവിൽ ഹെറോയിൻ, എൽഎസ്ഡി തുടങ്ങിയ സിന്തറ്റിക് ഡ്രഗുകൾക്കൊപ്പം ഷെഡ്യൂൾ 1 ലാണ് കഞ്ചാവിന്റെ സ്ഥാനം. പുതിയ തീരുമാനത്തോടെ കെറ്റാമൈൻ, ചില അനാബോളിക് സ്റ്റിറോയിഡുകൾ എന്നിവയ്ക്കൊപ്പം ഒരു ഷെഡ്യൂൾ 3 ലേക്ക് കഞ്ചാവിനെ തരം തിരിക്കും.
2022 ൽ പ്രസിഡന്റ് ജോ ബൈഡന്റ് നിർദേശപ്രകാരമാണ് കഞ്ചാവ് മരുന്നെന്ന നിലയിൽ അവലോകനം ചെയ്യാനുള്ള നിർദേശം നൽകിയത്. തുടർന്ന് ഫെഡറൽ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്ട്മെന്റ് ഇതിൽ പഠനം നടത്തുകയും പുതിയ നിർദേശം നൽകുകയുമായിരുന്നു.
ദീർഘകാല അസമത്വങ്ങൾ മാറ്റുന്നതിനുള്ള ഒരു സുപ്രധാന നീക്കമാണിതെന്നും ഇതൊരു നാഴികകല്ലാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കുറഞ്ഞ അളവിൽ കഞ്ചാവ് കൈവശംവെച്ചതിന് അമേരിക്കയിൽ ശിക്ഷ നേരിട്ട ആയിരക്കണക്കിന് ആളുകളോട് മാപ്പുപറയുന്നതായും ബൈഡൻ പറഞ്ഞു. ഇത്തരം കേസുകളിലെ ശിക്ഷവിധികൾ റദ്ദാക്കുന്നതിനു നടപടികൾ സ്വീകരിക്കാൻ വിവിധ ഗവർണർമാർക്കും പ്രാദേശിക നേതാക്കൾക്കും ബൈഡൻ സർക്കാർ നിർദേശം നൽകി.
അതേസമയം, പുതിയ തീരുമാനം പൂർണമായി അംഗീകരിക്കുന്നതിന് 60 ദിവസത്തെ അഭിപ്രായ കാലയളവുണ്ട്. ഇതിനുശേഷം നിയമം അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി വിലയിരുത്തണം. അതുവരെ കഞ്ചാവ് നിയന്ത്രിത വസ്തുവായി തുടരും.