വത്തിക്കാൻ: ഫ്രാൻസിസ് പാപ്പായുടെ പിൻഗാമിക്കായുള്ള ആദ്യ വോട്ടെടുപ്പ് ഇന്ന് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ കർദ്ദിനാൾമാർ കുർബാന അർപ്പിക്കുന്നതോടെ കോൺക്ലേവിന് തുടക്കമാകും.
ആദ്യ റൗണ്ട് വോട്ടെടുപ്പ് ഫലം ഇന്ത്യൻ സമയം രാത്രി 11:30ന് അറിയാം. സിസ്റ്റൈൻ ചാപ്പലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക പുക കുഴലിലേക്കാണ് ഇന്ന് ഇന്ത്യൻ സമയം രാതി 10 മണി മുതൽ ലോകം ഉറ്റുനോക്കുക.
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെ തെരഞ്ഞെടുത്തെങ്കിൽ വെളുത്ത പുക ഉയരും. വത്തിക്കാനി ലേയും, ഒപ്പം ലോകമെമ്പാടുമുള്ള കത്തോലിക്ക ദേവാലയങ്ങളിലും മണി മുഴങ്ങും.
വത്തിക്കാൻ ചത്വരത്തിൽ കരഘോഷം മുഴങ്ങും. അൽപ സമയത്തിനകം കർദിനാൾ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ കർദ്ദിനാൾ ഡീക്കൻ വത്തിക്കാൻ കൊട്ടാരത്തിന്റെ വാതിൽ തുറന്ന് ബാൽക്കണിയിൽ എത്തും.
ഹബേമൂസ് പാപ്പ എന്ന് പ്രഖ്യാപിക്കും. തുടർന്ന് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കർദ്ദിനാളിന്റെ പേരും, ഒപ്പം പാപ്പ സ്ഥാനത്ത് അദ്ദേഹം സ്വീകരിക്കുന്ന പേരും വ്യക്തമാക്കും.
തുടർന്ന് പാപ്പ പുതുതായി തുന്നിയ കുപ്പായം അണിഞ്ഞ് വിശ്വാസികളെ കാണും. നഗരത്തിനും, ലോകത്തിനുമായി നൽകുന്ന ഊർബി ഏത് ഓർബി ആശിർവാദം നൽകും.
തെരഞ്ഞെടുപ്പ് പൂർത്തിയാകാത്ത പക്ഷം കറുത്ത പുക വരും. കർദ്ദിനാൾമാർ സാന്താ മാർത്തയിലേക്ക് പോകും.
തുടർന്ന് അടുത്ത ദിവസം രാവിലെ 9 മണിക്ക് പൗളിനോ ചാപ്പലിൽ സമ്മേളിക്കും. തുടർന്ന് വോട്ടെടുപ്പിനായി സിസ്റ്റൈൻ ചാപ്പലിൽ ഒത്തുചേരും.
ആദ്യ ദിനമായ ഇന്ന് സാന്താ മാർത്തയിൽ നിന്ന് സെന്റ് പീറ്റേഴ്സ് ബസലിക്കായിലെത്തി കുർബാന അർപ്പിച്ച ശേഷം പൗളിനോ ചാപ്പലിൽ നിന്ന് പ്രദക്ഷിണമായാണ് കർദ്ദിനാൾമാർ സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിക്കുക.
വോട്ടെടുപ്പിൽ ആർക്കെങ്കിലും ഭൂരിപക്ഷം കിട്ടിയാൽ അയാളോട് സമ്മതം തേടും. സമ്മതം അറിയിച്ചാൽ നിയുക്ത പോപ്പിനെ വിലാപത്തിന്റെ മുറിയിലേക്ക് ആനയിക്കും.
അവിടെ പ്രവേശിക്കുന്ന നിയുക്ത മാർപാപ്പ മാർ പൊട്ടിക്കരയാറാണ് പതിവ്. സാധാരണ കോൺക്ലേവുകൾക്ക് നേതൃത്വം നൽകുക കർദ്ദിനാൾ സംഘത്തിന്റെ തലവനും, ഉപതലവനുമാണ്.
ഇത്തവണ ഈ സ്ഥാനങ്ങളിലുള്ളവർക്ക് 80 വയസിന് മുകളിലാണ് പ്രായം. അതിനാൽ കർദ്ദിനാൾ ബിഷപ്പുമാരായ അഞ്ച് പേരിൽ സീനിയറായ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാദ്രേ പരോളിനാണ് ഈ ചുമതല നിർവ്വഹിക്കുക.
എന്നാൽ ഈ കോൺക്ലേവിൽ ഉടനീളം നിർണായ ചുമതലയുള്ള കർദ്ദിനാൾ ഡീക്കൻ മലയാളിയായ കർദ്ദിനാൾ ജോർജ് കൂവക്കാട്ടാണ്.