വത്തിക്കാൻ : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാത പിന്തുടരുന്ന ഒരു പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് റോബര്‍ട്ട് പ്രെവോസ്റ്റ് അറിയപ്പെടുന്നത്. 2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി കര്‍ദ്ദിനാള്‍ പെര്‍വോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു
2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടി. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പ്രെവോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു.
ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ നാമനിർദ്ദേശങ്ങൾ പരിശോധിക്കുന്ന സമിതിയുടെ തലവനെന്നതായിരുന്നു 2023ൽ ഫ്രാൻസിസ് മാർപാപ്പ റോബർട്ട് പ്രെവോസ്റ്റിന് നൽകിയ ചുമതല.
കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഏതെല്ലാം ബിഷപ്പ് നാമനിർദ്ദേശങ്ങൾ പോപ്പിന് കൈമാറണമെന്ന് തീരുമാനിക്കുന്ന വോട്ടിംഗ് ബ്ലോക്കിലേക്ക് മൂന്ന് സ്ത്രീകളെ ചേർത്ത പരിഷ്കാരം നടപ്പിലാക്കാൻ റോബർട്ട് പ്രെവോസ്റ്റ് ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം നിന്നിരുന്നു.
ലാറ്റിന്‍ അമേരിക്കയുടെ പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു പ്രെവോസ്റ്റ്.