വത്തിക്കാൻ: കുടിയേറ്റം, വനിത പൗരോഹിത്യം, എൽ ജി ബി ടി ക്യൂ പ്ലസ് സമൂഹത്തോടുള്ള കാഴ്ച്ചപ്പാടുകൾ എന്നിവയിൽ മുൻഗാമി ഫ്രാൻസിസിനെപ്പോലെ കരുണയുള്ള നിലപാട് തന്നെയാണ് പുതിയ പാപ്പയ്ക്കും.
എന്നാൽ സഭാ നിയമങ്ങളിൽ കടുകിട വിട്ടുവീഴ്ച്ചയില്ലാത്ത ബനഡിക്റ്റ് ശൈലി.ഇതാണ് കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്. 2001 മുതൽ 2013 വരെ സെന്റ് അഗസ്റ്റിൻ ഓർഡറിന്റെ പ്രിയർ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2014-ല്‍ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി പ്രെവോസ്റ്റിനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിക്കുകയായിരുന്നു.2015-ല്‍ റോബര്‍ട്ട് പ്രെവോസ്റ്റ് പെറുവിയന്‍ പൗരത്വം നേടി.
എന്നാൽ 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോബര്‍ട്ട് പ്രെവോസ്റ്റിനെ വത്തിക്കാനിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായാണ് അദ്ദേഹം നിയമിക്കപ്പെട്ടത്.
ഈ ബന്ധം കോൺക്ലേവിലെ വോട്ടെടുപ്പിൽ തുണച്ചുവെന്ന് കരുതണം. ലോകമെമ്പാടുമുള്ള ബിഷപ്പുമാരുടെ നാമനിർദ്ദേശങ്ങൾ പരിശോധിക്കുന്ന സമിതിയുടെ തലവനെന്നതായിരുന്നു 2023ൽ ഫ്രാൻസിസ് മാർപാപ്പ റോബർട്ട് പ്രെവോസ്റ്റിന് നൽകിയ ചുമതല.
കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതലകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.