/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
വാഷിങ്ടണ്‍: ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) തള്ളി.
ഗര്‍ഭിണിയായ സ്ത്രീകള്‍ പാരസെറ്റാമോള്‍ കഴിക്കുന്നതും ഓട്ടിസവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ വിഷയത്തില്‍ ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവില്‍ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി.
വാക്‌സിനുകള്‍ ഓട്ടിസത്തിന് കാരണമാകുന്നില്ലെന്ന് നമുക്കറിയാം. അവ എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കുന്നു. ഇത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗര്‍ഭകാലത്ത് പാരസെറ്റാമോള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിലവിലെ ശുപാര്‍ശകളില്‍ മാറ്റം വരുത്തേണ്ട തരത്തിലുള്ള പുതിയ തെളിവുകളൊന്നും ലഭ്യമല്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വ്യക്തമാക്കി.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ഓട്ടിസം നിരക്കുമായി ബന്ധമുണ്ടാകാമെന്ന് ആരോപിച്ച് ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ ടൈലനോള്‍ എന്നറിയപ്പെടുന്ന അസറ്റാമിനോഫെന്‍ ഒഴിവാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
വാക്‌സിനുകളെക്കുറിച്ചുള്ള ഇതേ ആശങ്ക അദ്ദേഹം ഉന്നയിച്ചു. അവ ഓട്ടിസത്തിന് കാരണമാകുന്നുവെന്നും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ 12 വയസ്സ് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.