ഇന്ത്യയ്ക്ക് തിരിച്ചടി. വിദേശ നിര്‍മിത സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതി മേയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

New Update
trump

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന സിനിമകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശ നിര്‍മിത സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും യുഎസിലെ സിനിമാ വ്യവസായത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു.

Advertisment

'ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നതുപോലെ, മറ്റ് രാജ്യങ്ങള്‍ നമ്മുടെ സിനിമാ വ്യവസായത്തെ അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് മോഷ്ടിച്ചിരിക്കുന്നു.

പ്രത്യേകിച്ച്, ദുര്‍ബലനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണറുള്ള കാലിഫോര്‍ണിയെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

അതിനാല്‍, ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, യുഎസിനു പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും ഞാന്‍ 100 ശതമാനം തീരുവ ചുമത്തും' സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കയ്ക്ക് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പദ്ധതി മേയില്‍ തന്നെ ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കുകയും ചെയ്തു.

ഇന്ത്യന്‍ സിനിമകളുടെ വിദേശ ബോക്‌സ് ഓഫിസിന്റെ ഏകദേശം 35 മുതല്‍ 40 ശതമാനം വരെ സംഭാവന ചെയ്യുന്നത് യുഎസ് ആണ്. ട്രംപിന്റെ തീരുമാനം ബോളിവുഡിനും ഇന്ത്യയിലെ പ്രാദേശിക സിനിമ വ്യവസായത്തിനും തിരിച്ചടിയാകും.

മറ്റൊരു പോസ്റ്റില്‍, മറ്റ് രാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന ഫര്‍ണിച്ചറുകള്‍ക്ക് ഗണ്യമായ താരിഫ് ചുമത്തുമെന്നും ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

നോര്‍ത്ത് കരോലിനയുടെ ഫര്‍ണിച്ചര്‍ ബിസിനസ്സ് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാരണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

നോര്‍ത്ത് കരോലിനയെ ബിസിനസ് കരകയറ്റുന്നതിന് അമേരിക്കയില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാത്ത രാജ്യങ്ങള്‍ക്ക് അധിക നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment