വാഷിംഗ്ടണ്‍: വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ കൊറിയയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
യുഎസും ഈ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഈ നിരക്കുകളെന്നും ട്രംപ് പറഞ്ഞു.
നിലവിലുള്ള വലിയ വ്യാപാരക്കമ്മി ഉണ്ടായിരുന്നിട്ടും വ്യാപാരം തുടരാൻ യുഎസ് തയാറാണെന്നും എന്നാൽ അത് കൂടുതൽ ന്യായവും സന്തുലിതവും ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ഓഗസ്റ്റ് ഒന്ന് മുതൽ പുതിയ തീരുവകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
കൊറിയക്കും ജപ്പാനും അയച്ച കത്തുകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് ഒന്ന് മുതൽ, അമേരിക്കയിലേക്ക് അയയ്ക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും, മറ്റ് മേഖലാ താരിഫുകളിൽ നിന്ന് വ്യത്യസ്തമായി, ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും 25 ശതമാനം താരിഫ് ഈടാക്കും.
നിങ്ങളുടെ രാജ്യവുമായുള്ള വ്യാപാരക്കമ്മി ഇല്ലാതാക്കാൻ ആവശ്യമായതിനേക്കാൾ വളരെ കുറവാണ് ഈ 25 ശതമാനം എന്ന് ദയവായി മനസ്സിലാക്കുക എന്ന് ട്രംപ് ഇരു ഏഷ്യൻ രാജ്യങ്ങൾക്കും അയച്ച കത്തുകളിൽ പറയുന്നു.
തന്‍റെ കത്തുകൾ സഹിതം ട്രൂത്ത് സോഷ്യൽ പോസ്റ്റുകളിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കരാറുകൾ ചർച്ച ചെയ്യാൻ രാജ്യങ്ങൾക്ക് കൂടുതൽ സമയം നൽകിയേക്കാം.
ഏകദേശം സമാനമായ രണ്ട് കത്തുകളിൽ, ഈ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ വ്യാപാരക്കമ്മി ട്രംപ് ഒരു പ്രത്യേക വിഷയമായി ഉയർത്തിക്കാട്ടി.