വാഷിംഗ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൊമ്പുകോര്ത്തിരിക്കുകയാണ ഇലോണ്‍ മസ്ക്. ട്രംപിനെ താഴെയിറക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാനും മസ്ക് തയാറെടുത്തു കഴിഞ്ഞു.
ഒരു ഭാഗത്ത് മുന്‍ സുഹൃത്തുമായി ഏറ്റുമുട്ടുമ്പോഴും മസ്കിന്റെ ശ്രദ്ധ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ഉറച്ചു നില്ക്കുന്നു.
മസ്ക് മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ക്ക് വന്‍ സ്വീകര്യതയും ലഭിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ ഇല്ലാതാക്കി, ചിന്തകള്‍ മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്താനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്ന ഒരു ലോകമാണ് മസ്കിന്റെ സ്വപ്നങ്ങളില്‍ ഒന്ന്.
മനുഷ്യന്റെ കഴിവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തിയും സംയോജിപ്പിച്ച് ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദീര്‍ഘകാല ലക്ഷ്യം.
ഇത് ശാസ്ത്രലോകത്തും സാങ്കേതികവിദ്യയിലും വലിയൊരു വിപ്ലവം തന്നെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിലേക്കുള്ള തയാറെടുപ്പുകള്‍ മസ്ക് തുടങ്ങിക്കഴിഞ്ഞു.
ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്ക് എന്ന കമ്പനി വികസിപ്പിക്കുന്നത് ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബി.സി.ഐ) സാങ്കേതികവിദ്യയാണ്. നമ്മുടെ തലച്ചോറിനെയും കമ്പ്യൂട്ടറുകളെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു സാങ്കേതിക വിദ്യയാണിത്.
തലച്ചോറിലെ ചിന്തകളെയും സിഗ്നലുകളെയും കമ്പ്യൂട്ടറുകള്‍ക്ക് മനസ്സിലാക്കാവുന്ന ഡാറ്റയാക്കി മാറ്റുകയും, തിരിച്ചും കമ്പ്യൂട്ടറിലെ വിവരങ്ങള്‍ തലച്ചോറിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ന്യൂറാലിങ്ക് വളരെ നേര്‍ത്ത വയറുകള്‍ ഉപയോഗിച്ച് തലച്ചോറില്‍ ഒരു ചെറിയ ചിപ്പ് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വയറുകള്‍ തലച്ചോറിലെ ന്യൂറോണുകളില്‍ നിന്നുള്ള വൈദ്യുത സിഗ്നലുകള്‍ ശേഖരിച്ച് ചിപ്പിലേക്ക് അയയ്ക്കുന്നു.
ചിപ്പ് ഈ സിഗ്നലുകളെ വ്യാഖ്യാനിച്ച് കമ്പ്യൂട്ടറിന് മനസ്സിലാക്കാവുന്ന കമാന്‍ഡുകളാക്കി മാറ്റുന്നു. തിരിച്ചും, കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങള്‍ ചിപ്പ് വഴി തലച്ചോറിലേക്ക് എത്തിക്കാനും സാധിക്കും.
പക്ഷാഘാതം വന്നവര്‍ക്കും മറ്റ് നാഡീരോഗങ്ങള്‍ ഉള്ളവര്‍ക്കും ഈ സാങ്കേതികവിദ്യ ഒരുപാട് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത്തരം രോഗാവസ്തയില്‍ ഉള്ളവര്‍ക്ക് ചിന്തകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ മൗസ് നിയന്ത്രിക്കാനും ടൈപ്പ് ചെയ്യാനുമെല്ലാം ഇത് സഹായിക്കും.
അന്ധര്‍ക്ക് കാഴ്ച നല്‍കാനും, ബധിരര്‍ക്ക് കേള്‍വി തിരികെ നല്‍കാനും, ഓര്‍മ്മക്കുറവുള്ളവരെ സഹായിക്കാനും ന്യൂറാലിങ്കിന് ഭാവിയില്‍ കഴിഞ്ഞേക്കുമെന്നും പ്രതീക്ഷയുണ്ട്.