എനിക്കുള്ളതെല്ലാം മകള്‍ക്കെന്ന് ആത്മഹത്യാക്കുറിപ്പ്;   വിറകുകള്‍ കൂട്ടി ചിതയൊരുക്കി തീകൊളുത്തി  വീട്ടമ്മ ജീവനൊടുക്കി; മൃതദേഹം പൂര്‍ണമായും  കത്തിക്കരിഞ്ഞ നിലയില്‍

തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശേരിയില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനി(52)യാണ് മരിച്ചത്.

New Update
424

തൃശൂര്‍: വാടാനപ്പള്ളിയില്‍ യുവതി ചിതയൊരുക്കി ആത്മഹത്യ ചെയ്തു. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശേരിയില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനി(52)യാണ് മരിച്ചത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തു.

Advertisment

തിങ്കളാഴ്ചയാണ് സംഭവം. വീട്ടുവളപ്പില്‍ മതിലിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് ഷൈനി ആത്മഹത്യ ചെയ്തത്. ദുബായിലായിരുന്ന മകള്‍ ബിലു ഇന്നലെ പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. 

വീട്ടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്നയിടം സൂചിപ്പിക്കുന്ന കുറിപ്പാണ് ബിലു ആദ്യം കണ്ടത്. ശേഷം വീടിനകത്തേക്ക് കയറിയപ്പോള്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തുകയായിരുന്നു. പിന്നാലെ മകള്‍
അയല്‍ക്കാരെ വിളിച്ചുവരുത്തി നടത്തിയ തെരച്ചിലില്‍ കത്തിത്തീര്‍ന്ന ചിത കണ്ടെത്തുകയായിരുന്നു. 

തിങ്കളാഴ്ച ഷൈനിയുടെ വീട്ടുവളപ്പില്‍ നിന്ന് തീ ഉയരുന്നത് കണ്ടെങ്കിലും മകള്‍ വരുന്നതിനാല്‍ വീട് വൃത്തിയാക്കി മാലിന്യം കത്തിക്കുന്നതാകാമെന്നാണ് അയല്‍ക്കാര്‍ കരുതിയത്. 
വാടകയ്ക്ക് നല്‍കിയിരുന്ന കടമുറിയുടെ വാടകത്തുക മകളുടെ അക്കൗണ്ടിലേക്ക് അയച്ചാല്‍ മതിയെന്ന് കഴിഞ്ഞദിവസം ഷൈനി പറഞ്ഞിരുന്നതായും വിവരമുണ്ട്. 

ഷൈനിയുടെ അക്കൗണ്ടിലെ തുക മുഴുവന്‍ മകളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ഷൈനിയുടെ മറ്റൊരു മകള്‍ ഒരുവര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിനുശേഷം ഷൈനി മാനസികമായി അസ്വസ്ഥയായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Advertisment