രണ്ടു വട്ടം ഡോക്ടര്‍മാരെ കണ്ടിട്ടും പേവിഷബാധയ്ക്കെതിരായ  കുത്തിവയ്പ്പ് നല്‍കിയില്ല; ഹരിപ്പാട് എട്ടു വയസുകാരന്റെ  മരണത്തില്‍ ആശുപത്രിക്കെതിരേ ബന്ധുക്കള്‍; നായ കടിച്ചെന്നോ, ഓടിച്ചെന്നോ വീട്ടുകാര്‍ പറഞ്ഞില്ലെന്ന് ആശുപത്രി അധികൃതര്‍

New Update
57575

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് പേവിഷബാധയേറ്റ് ഇന്നലെ മരിച്ചത്. 

Advertisment

രണ്ടു വട്ടം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവയ്പ്പ് നല്‍കിയില്ലെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. 

ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയതു കണ്ട ദേവനാരായണന്‍ കൈയിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണന് നേര്‍ക്ക് തിരിഞ്ഞു.

ഓടിയ കുട്ടി സമീപത്തെ ഓടയില്‍ വീണു. ഇതോടൊപ്പം തെരുവുനായയും ചാടിയിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൗസ് സര്‍ജന്മാരാണ് ചികിത്സ നല്‍കിയത്. വീണുപരിക്കേറ്റതിനാണ് ചികിത്സ നല്‍കിയത്. പേവിഷബാധയ്ക്കെതിരേ കുത്തിവയ്പ്പ് എടുത്തില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

മൂന്നു ദിവസം മുമ്പ് ദേവനാരായണന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു തുടങ്ങുകയും ഭക്ഷണം കഴിക്കാതാകുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 

എന്നാല്‍, നായ കടിച്ചെന്ന് ദേവനാരായണന്റെ ബന്ധുക്കള്‍ പറഞ്ഞിട്ടില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. നടന്നുപോയപ്പോള്‍ തട്ടി വീണെന്നാണ് പറഞ്ഞതെന്നും സൂപ്രണ്ട് ഡോ. സുനില്‍ വ്യക്തമാക്കി. പട്ടി ഓടിച്ചതായി പോലും പറഞ്ഞിട്ടില്ല. പട്ടി കടിച്ചെന്നു പറഞ്ഞാല്‍ ആശുപത്രിയില്‍ വാക്സിന്‍ ഉണ്ടെന്നും അത് നല്‍കിയേനെയെന്നും സൂപ്രണ്ട് പറഞ്ഞു. 

Advertisment