വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റപ്പോര്‍ട്ട്; കോട്ടയത്ത് യുവാവിനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

വെള്ളിയാഴ്ച രാവിലെയാണ് ശൂരനാട് തെക്കേമുറി സ്വദേശി റംസാന്‍ നിവാസില്‍ റംസാന്‍ അലി(36)യെ റെയില്‍വേ ജങ്ഷനു സമീപത്തെ  കാത്തിരിപ്പുകേന്ദ്രത്തിനു പിന്നിലെ ഓടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
463636

കോട്ടയം: ശൂരനാട് സ്വദേശി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ വീണു മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. ശാസ്ത്രീയ അന്വേഷണത്തിലാണ് ചങ്ങനാശേരി പോലീസിന്റെ കണ്ടെത്തല്‍. വെള്ളിയാഴ്ച രാവിലെയാണ് ശൂരനാട് തെക്കേമുറി സ്വദേശി റംസാന്‍ നിവാസില്‍ റംസാന്‍ അലി(36)യെ റെയില്‍വേ ജങ്ഷനു സമീപത്തെ  കാത്തിരിപ്പുകേന്ദ്രത്തിനു പിന്നിലെ ഓടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. 

Advertisment

സമീപത്തെ കോണ്‍ക്രീറ്റ് മതില്‍ ദേഹത്തു വീണ നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹത സംശയിച്ചിരുന്നു. എന്നാല്‍ ഓടയില്‍ നിന്നു വലിഞ്ഞു കയറാനുള്ള ശ്രമത്തിനിടിയില്‍ കോണ്‍ക്രീറ്റ് മതിലില്‍ പിടിച്ചപ്പോള്‍ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തില്‍ വീഴുകയായിരുന്നെന്നാണ് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണം. സംഭവസമയം റംസാന്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. 

കാത്തിരിപ്പുകേന്ദ്രത്തില്‍ ഉറങ്ങാന്‍ കിടക്കാനോ മറ്റോ ശ്രമിക്കുമ്പോള്‍ നിലതെറ്റി ഓടയ്ക്കുള്ളില്‍ വീണതായിരിക്കാമെന്നാണ് നിഗമനം. സംഭവസ്ഥലത്ത് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ചങ്ങനാശേരിയില്‍ കര്‍ട്ടന്റെയും ചവിട്ടുവിരിയുടെയും ഇന്‍സ്റ്റാള്‍മെന്റ് വ്യാപാരമാണ് റംസാന്. 

സ്റ്റോക്ക് എടുക്കാന്‍ ബംഗളുരുവിലേക്കു പോകണമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. സി.സി.ടിവി ദൃശ്യത്തിന്റെ പരിശോധനയില്‍ വ്യാഴാഴ്ച രാത്രി 11.30ന് റംസാന്‍ റെയില്‍വേ ജങഷ്ഷനു സമീപത്തെ തട്ടുകടയില്‍ ആഹാരം കഴിച്ചതിനു ശേഷം കാത്തിരിപ്പുകേന്ദ്രത്തിന്റെ സമീപത്തേക്കായി നടന്നു പോകുന്നുണ്ട്.

ചങ്ങനാശേരി റെയില്‍വേ ജങ്ഷനില്‍ വാഴൂര്‍ റോഡില്‍ റെയില്‍വേ മേല്‍പാലത്തിനു സമീപമാണ് കാത്തിരിപ്പുകേന്ദ്രം. സംരക്ഷണഭിത്തിയില്ലാത്ത താല്‍ക്കാലികമായ ഷെഡ് പുരയാണിത്. കാത്തിരിപ്പു കേന്ദ്രത്തിന്റെ തൊട്ടു പിന്നിലായാണ് മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച ഓടയുള്ളത്. 

ഈ ഓടയിലേക്കാണ് റംസാന്‍ വീണത്. വഴിവിളക്കുകളും വെളിച്ചവുമില്ലാത്തതിനാല്‍ റംസാന്‍ ഓടയില്‍ കിടന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിറ്റേന്ന് രാവിലെ റോഡിലൂടെ പോയവരാണ് ഓടയ്ക്കുള്ളില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്.