രണ്‍ജിത്ത് ശ്രീനിവാസ് വധം: ശിക്ഷാ വിധിക്ക് മുമ്പായി പ്രതികളുടെ മാനസികനില പരിശോധിച്ചു; ആശുപത്രിയില്‍ എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

മാനസിക നില പരിശോധിക്കാനായി  പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.  

New Update
5545456

ആലപ്പുഴ: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസ് 25ന് വീണ്ടും പരിഗണിക്കാനിരിക്കെ  പ്രതികളുടെ മാനസിക നില പരിശോധിക്കാനായി  പ്രതികളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.  

Advertisment

കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. പോലീസിന്റെ വന്‍ സുരക്ഷാ വലയത്തില്‍ ആയിരുന്നു പ്രതികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന നടത്തുന്നത്.

25ന് വീണ്ടും വാദം തുടരും. അന്ന് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേള്‍ക്കും. ഇതിന് ശേഷമാകും ശിക്ഷവിധിയുടെ തീയതി തീരുമാനിക്കുക. പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ പ്രതിഭാഗത്തിന്റെ വാദമാണ് ഇപ്പോള്‍ നടന്നത്.

അതേ സമയം, വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 
ഷാനെ കൊന്നതിന്റെ സ്വഭാവിക പ്രതികരണം മാത്രമാണെന്നും അതുകൊണ്ട് ക്രിമിനല്‍ ഗൂഢാലോചന നിലനില്‍ക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. 

രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ സാധാരണമെന്നും പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളെ ഓണ്‍ലൈനായിട്ടാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്.

ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റ വാദം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. 

Advertisment